കാട്ടിലങ്ങാടിയിലെ യതീംഖാനയില്‍ അന്തേവാസി തൂങ്ങിമരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഹൈകോടതി

കല്‍പകഞ്ചേരി: കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാനയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി ആവശ്യപ്പെട്ടു. യതീംഖാന അന്തേവാസിയും പ്ളസ് ടു വിദ്യാര്‍ഥിയുമായ കരേക്കാട് ചേനാടന്‍ പതിയാരത്തില്‍ മുഹമ്മദ് ആഷിഖിന്‍െറ മരണത്തിലെ ദുരൂഹത നീക്കാന്‍ മാസങ്ങളായിട്ടും ക്രൈംബ്രാഞ്ചിന് സാധിക്കാതെ വന്നതോടെ മാതാവ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ് അന്വേഷണം കാര്യക്ഷമമാക്കാന്‍ ഹൈകോടതി ജഡ്ജി ബി.കെ. കെമാല്‍ പാഷ നിര്‍ദേശിച്ചത്. ജൂലൈ നാലിനാണ് യതീംഖാനയിലെ പള്ളിയുടെ വരാന്തയില്‍ ആഷിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തത്തെിയതോടെ ആദ്യം ലോക്കല്‍ പൊലീസ് കേസന്വേഷിച്ചു. വളാഞ്ചേരി സി.ഐക്കായിരുന്നു അന്വേഷണ ചുമതല. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ലോക്കല്‍ പൊലീസിന് കഴിയാതെ വന്നതോടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണം രണ്ടര മാസം പിന്നിട്ടിട്ടും പുരോഗതി ഒന്നുമില്ലാത്തതിനാലാണ് കുടുംബം ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.