മങ്കട എ.ഇ.ഒ ഓഫിസ് കെട്ടിടമാറ്റ വിവാദം കൊഴുക്കുന്നു

മങ്കട: മങ്കടയില്‍ എ.ഇ.ഒ ഓഫിസ് കെട്ടിട മാറ്റവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഓഫിസ് മങ്കടക്ക് പുറത്തേക്ക് മാറ്റാനുള്ള തീരുമാനമാണ് പഞ്ചായത്ത് ഭരണസമിതി എടുത്തതെന്ന രീതിയിലാണ് പ്രചാരണം കൊഴുക്കുന്നത്. എന്നാല്‍, ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മങ്കട ജി.എല്‍.പി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഇ.ഒ ഓഫിസ് മങ്കടയിലെ തന്നെ കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്ന കാര്യമാണ് ഭരണസമിതി ചര്‍ച്ച ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രമണി പറഞ്ഞു. മങ്കടയില്‍നിന്ന് എ.ഇ.ഒ ഓഫിസ് മാറ്റുന്നു എന്നരീതിയില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി സ്കൂളിലെ അസൗകര്യങ്ങള്‍ പരിഗണിച്ചും സ്കൂള്‍ പി.ടി.എ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും പ്രസിഡന്‍റ് പറഞ്ഞു. അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന എ.ഇ.ഒ ഓഫിസ് 2005ലാണ് മങ്കട ജി.എല്‍.പി സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയത്. സ്കൂളിന് ആവശ്യം വരുമ്പോള്‍ തിരിച്ചുനല്‍കാം എന്ന വ്യവസ്ഥയില്‍ താല്‍ക്കാലികമായാണ് ഓഫിസിന് കെട്ടിടം നല്‍കിയത്. പത്തുവര്‍ഷമായി ഇത് ഒഴിഞ്ഞുതരണമെന്ന് സ്കൂള്‍ പി.ടി.എ ആവശ്യപ്പെടുന്നുണ്ടെന്നും സ്കൂളിന് ആവശ്യം വരുന്ന സമയത്ത് കെട്ടിടം ഒഴിഞ്ഞ് കൊടുക്കണമെന്ന ഡി.ഡി.ഇയുടെ നിര്‍ദേശമുണ്ടായിട്ടും പഞ്ചായത്ത് അതിന് തയാറായില്ളെന്നും പി.ടി.എ പ്രസിഡന്‍റ് അശോകന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് സ്കൂളിന്‍െറ പഴയ കെട്ടിടം പുതുക്കിപ്പണിയാനായി പൊളിച്ചപ്പോള്‍ ആവശ്യത്തിന് ക്ളാസ് മുറികള്‍ ഇല്ലാതെ പ്രയാസമനുഭവപ്പെടുകയും എ.ഇ.ഒ ഓഫിസ് പഞ്ചായത്തിന്‍െറ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശം വരികയും ചെയ്തെങ്കിലും മാറ്റിയില്ല. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്കൂള്‍ മുറ്റത്തെ മരച്ചുവട്ടില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് ചില ക്ളാസുകള്‍ നടത്തിയത്. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ കുട്ടികള്‍ക്ക് കളിക്കാനും മറ്റുമുള്ള സ്ഥലം നഷ്ടമാകുമെന്നും പ്രീ പ്രൈമറി അടക്കമുള്ള കുട്ടികള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുമെന്നുമാണ് രക്ഷിതാക്കളുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.