അശാസ്ത്രീയ കുഴല്‍കിണര്‍ നിര്‍മാണത്തിനെതിരെ നടപടി

മലപ്പുറം: ജില്ലയിലെ നിരവധി കുഴല്‍കിണര്‍ നിര്‍മാണ ഏജന്‍സികളും റിഗ്ഗുകളും അശാസ്ത്രീയവും അനധികൃതവുമായി കുഴല്‍കിണര്‍ നിര്‍മാണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു. കുഴല്‍ കിണര്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ ഏജന്‍സികളും റിഗ്ഗുകളും ഭൂജല അതോറിറ്റിയില്‍ ‘കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്‍ഡ് റഗുലേഷന്‍ ആക്ട് അമന്‍റ്മെന്‍റ് ബില്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നടത്താത്ത ഏജന്‍സികളും റിഗ്ഗുകളും ജനുവരി 31നകം നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തണമെന്ന് ഭൂജലവകുപ്പ് അറിയിച്ചു. 50,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. നിശ്ചിത തീയതിക്കകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരില്‍നിന്ന് 20,000 രൂപ പിഴ ഈടാക്കും. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 5,000 രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്ത റിഗ്ഗുകള്‍ പ്രവൃത്തി വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കുകയും മൂന്ന് മാസത്തിലൊരിക്കല്‍ ഇവയുടെ സംക്ഷിപ്ത വിവരങ്ങള്‍ പ്രത്യേകം തയാറാക്കിയ ഫോമില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫിസില്‍ നല്‍കുകയും ചെയ്യണം. ഫ്ളാറ്റ് നിര്‍മാണം, കുപ്പിവെള്ള കമ്പനികള്‍ തുടങ്ങി ഭൂജലം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വാണിജ്യ വ്യവസായ പദ്ധതികള്‍ക്ക് ഭൂജല അതോറിറ്റിയുടെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമായി ജില്ലാതല ഇവാല്യുവേഷന്‍ കമ്മിറ്റിയുടെ അനുമതിയും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സിയും നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഭൂജല വകുപ്പ് ഓഫിസില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.