മഞ്ചേരി മെഡിക്കല്‍ കോളജിലെ ലഹരിമുക്ത വാര്‍ഡ് പൂട്ടുന്നു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന് കീഴില്‍ വരുന്ന ലഹരിമുക്ത വാര്‍ഡ് പൂട്ടുന്നു. 30ഓളം പേരെ കിടത്തിചികിത്സിക്കുന്ന വാര്‍ഡിലെ കിടക്കകളുടെ എണ്ണം പത്താക്കി മാറ്റുന്നതോടെയാണ് ലഹരിമുക്ത വാര്‍ഡിന് പൂട്ട് വീഴുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) നിര്‍ദേശം പത്ത് കിടക്കകള്‍ മതിയെന്നാണ്. നേരത്തെ ഫിസിക്കല്‍ മെഡിസിന്‍ (വാതരോഗ വിഭാഗം) കിടത്തിചികിത്സക്കുള്ള രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയതിന്‍െറ തുടര്‍ച്ചയായാണ് പുതിയ നടപടി. ജില്ലാ ആശുപത്രിയായിരിക്കെ സൈക്യാട്രി വിഭാഗത്തില്‍ 12 ബെഡാണുണ്ടായിരുന്നത്. നാലു വര്‍ഷം മുമ്പ് അനുബന്ധമായി 15 ബെഡുകള്‍ കൂടി ലഹരിവിമുക്ത വിഭാഗത്തിനായി ലഭ്യമാക്കി. കുറഞ്ഞത് 20 മുതല്‍ 30 വരെ രോഗികള്‍ എല്ലായ്പ്പോഴും കിടത്തിച്ചികിത്സയിലുണ്ടായിരുന്നത് ഇനി പത്തായി ചുരുങ്ങും. അഞ്ച് ഡോക്ടര്‍മാരും രണ്ട് സൈകോളജി സോഷ്യല്‍ വര്‍ക്കര്‍മാരും ഈ വിഭാഗത്തിലുണ്ട്. ഒരു ഡോക്ടര്‍ക്കാണ് ഒ.പിയില്‍ ഇരിക്കാന്‍ സൗകര്യം. ബാക്കി നാലുപേരും വെറുതെയിരിക്കേണ്ട സ്ഥിതിയാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വിരലിലെണ്ണാവുന്നവരാണ് കിടത്തിച്ചികിത്സയിലെന്നതിനാല്‍ റൗണ്ട്സ് നടത്താനും കുറഞ്ഞ സമയം മതി. അതേസമയം, സേവനംത്തിന് സന്നദ്ധരാണെന്നും ഒ.പി നടത്താന്‍ മുറികളും കിടത്തിച്ചികിത്സക്ക് ആവശ്യമായ ബെഡും വേണമെന്നേയുള്ളൂവെന്നും സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, പുതിയ നീക്കത്തിനെതിരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് എം.സി.എക്ക് വേണ്ടിയോ അതോ രോഗികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയോ എന്നാണ് ഇവരുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.