ബേഗുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെക്കൂടി നിയമിക്കണമെന്നാവശ്യം മാനന്തവാടി: ഒരു ഡോക്ടർ മാത്രമുള്ള ബേഗുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളത്ത് പ്രവർത്തിക്കുന്ന ബേഗുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും രോഗികളുമാണ് വലയുന്നത്. ദിനംപ്രതി 200 ലധികം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നും വർക്കിങ് അറേജ്മെൻറിൽ ഒരു ഡോക്ടർ ബേഗുർ പി.എച്ച്.സി യിൽ എത്തി രോഗികളെ പരിശോധിച്ചിരുന്നു. ഒരു മാസം മുമ്പ് ഈ ഡോക്ടറെ അപ്പപ്പാറയിലേക്കുതന്നെ സ്ഥിരമായി നിയമിച്ചതോടെയാണ് രോഗികൾ ബുദ്ധിമുട്ടിലായത്. തോൽപ്പെട്ടി, തിരുനെല്ലി, പാൽവെളിച്ചം, ബാവലി, കർണാടകയിലെ കുട്ട, ബൈരകുപ്പ, മച്ചൂർ എന്നീ പ്രദേശങ്ങളിൽനിന്നുള്ളവരുടെ പ്രധാന ആശ്രയം ഈ ആരോഗ്യ കേന്ദ്രമാണ്. ഇപ്പോഴുള്ള ഡോക്ടർ പ്രതിരോധ കുത്തിവെപ്പുപോലുള്ള ക്യാമ്പുകൾക്ക് പോയാൽ ആ ദിവസം ഒ.പി മുടങ്ങും. കാലവർഷം ആരംഭിക്കുകയും പനി ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധി രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പ്രവർത്തന മികവിന് സംസ്ഥാന ആരോഗ്യ വകുപ്പിെൻറ കായകൽപം അവാർഡ് ലഭിച്ച ആരോഗ്യ കേന്ദ്രം കൂടിയാണിത്. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ താൽക്കാലികമായെങ്കിലും ഒരു ഡോക്ടറെക്കൂടി നിയമിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.