കോഴിക്കോട്: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവർക്കും ഞായറാഴ്ച മുതൽ ഹെൽമറ്റ് നിർബന്ധമാക്കിയെങ്കിലും ചാടിക്കയറി പിഴ ചുമത്തേണ്ടെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. ആദ്യ ഘട്ടത്തിൽ ബോധവത്കരണമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇല്ലാത്തൊരു ശീലം പെട്ടെന്ന് അടിച്ചേൽപിക്കുന്നത് പ്രതിഷേധങ്ങൾക്ക് കാരണമാവുമെന്നും വകുപ്പധികൃതർ കരുതുന്നു. നിരന്തരം പരിശോധന നടത്തുകയും സുരക്ഷ സംബന്ധിച്ച് ബോധവത്കരിക്കുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുകയെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച മോട്ടോർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നില്ല. ശനിയാഴ്ച പരക്കെ പരിശോധന നടത്തിയിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച പരിശോധനക്ക് അവധി നൽകുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.എം. ഷബീർ അറിയിച്ചു. ശനിയാഴ്ച ജില്ലയിൽ 951 വാഹനങ്ങൾ പരിശോധിച്ചതിൽനിന്ന് 7,28,600 രൂപ പിഴയീടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹെൽമറ്റ് ഇല്ലാത്തതിന് 340 പേരിൽ നിന്നാണ് പിഴ ചുമത്തിയത്. പിൻസീറ്റ് ഹെൽമറ്റിൽ പിഴ ചുമത്താൻ പൊലീസും ധൃതി കാണിക്കുന്നില്ല. ഞായറാഴ്ച പരിശോധനകൾ സജീവമായിരുന്നെങ്കിലും ആദ്യ ദിനം പിഴചുമത്തിയില്ല. ഉപദേശിച്ച് വിടുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തമായി തുടരും. വാഹനം ഓടിക്കുന്ന ആൾ ഹെൽമറ്റ് ധരിക്കാത്തതിന് ചുമത്തുന്ന പിഴയാണ് പിൻസീറ്റ് യാത്രക്കാർ ധരിച്ചില്ലെങ്കിലും ചുമത്തുക. നാല് വയസ്സിന് മുകളിലുള്ള കുട്ടികളടക്കം ഹെൽമറ്റ് ധരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.