കണ്ണൂരിൽനിന്ന്​ ഝാർഖണ്ഡിലേക്ക്​ ​1464 പേർ ട്രെയിനിൽ യാത്രയായി

കണ്ണൂർ: അന്തർസംസ്ഥാന തൊഴിലാളികളുമായി ഝാർഖണ്ഡിലേക്ക് ഒരു ട്രെയിൻകൂടി കണ്ണൂർ വിട്ടു. ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1464 അന്തർസംസ്ഥാന തൊഴിലാളികളുമായാണ് ട്രെയിൻ ഝാർഖണ്ഡിലേക്ക് യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഏഴിനാണ് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ചത്. തെർമൽ സ്ക്രീനിങ് ഉൾപ്പെടെ പ്രാഥമിക പരിശോധനകൾക്കു ശേഷമാണ് തൊഴിലാളികളെ ട്രെയിനിൽ പ്രവേശിപ്പിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് നാല് ട്രെയിനുകൾ പുറപ്പെട്ടിരുന്നു. 5328 അന്തർസംസ്ഥാന തൊഴിലാളികളാണ് ഈ ട്രെയിനുകളിൽ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. 2280 അന്തർസംസ്ഥാന തൊഴിലാളികൾ ഉത്തർപ്രദേശിലേക്കും 1140 പേർ ബിഹാറിലേക്കും 450 പേർ മധ്യപ്രദേശിലേക്കും 1458 പേർ രാജസ്ഥാനിലേക്കുമാണ് നേരത്തേ ട്രെയിനുകളിൽ മടങ്ങിയത്. ഇതോടെ ജില്ലയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം 8256 ആയി. ശനിയാഴ്ച പുലർച്ച തിരുവനന്തപുരത്തുനിന്ന് രാജസ്ഥാനിലേക്ക് പോകുന്ന ട്രെയിനിൽ 1464 അന്തർസംസ്ഥാന തൊഴിലാളികളെ യാത്രയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.