ട്രോളിങ് നിരോധനം അവസാനിച്ചു; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

ചാലിയം: ട്രോളിങ് നിരോധനം സമാധാ‌നപരമായി അവസാനിച്ചതോടെ കഴിഞ്ഞ അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടു തുടങ്ങി. കൂട്ടമായുള്ള യാത്രക്കിടെ സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം നിരീക്ഷിക്കാനും നിരോധന സമയം തീരുംമുമ്പ് ബോട്ടുകൾ കടലിൽ പ്രവേശിക്കുന്നത് തടയാനുമായി മറൈൻ എൻഫോഴ്സ്മൻെറ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കടൽ പരിശോധന നടന്നു. ട്രോൾവല ഉപയോഗിച്ച് കടലിൻെറ അടിത്തട്ടിൽനിന്ന് മത്സ്യങ്ങളെ കോരിയെടുക്കുന്ന മീൻ പിടിത്തത്തിനാണ് കഴിഞ്ഞ 52 ദിവസമായി നിരോധനമുണ്ടായിരുന്നത്. ഇത്തരത്തിൽ മത്സ്യ ബന്ധനം നടത്തുന്ന മുഴുവൻ യന്ത്രവത്കൃത ബോട്ടുകൾക്കും ഇക്കാലത്ത് നിർബന്ധിത അവധിയായിരുന്നു. മൺസൂൺ തുടക്കത്തിൽ മത്സ്യങ്ങളുടെ സുഗമമായ പ്രജനനവും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലൂടെ മത്സ്യലഭ്യത കൂടുതൽ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു നിരോധനം. എന്നാൽ ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ചവയടക്കം പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമായിരുന്നില്ല. എങ്കിലും രണ്ട് വള്ളങ്ങൾ ചേർന്നുളള പെയർനെറ്റ് മത്സ്യ ബന്ധനം പോലുള്ളവ നിരോധന പരിധിയിൽ വരും. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ട്രോളിങ് നിരോധകാലത്ത് പതിവാണെങ്കിലും ഈ വർഷം ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളൊന്നും മലബാർ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന സവിശേഷതയുണ്ട്. ബേപ്പൂർ കേന്ദ്രീകരിച്ചുള്ള 500ഓളം ബോട്ടുകളിൽ പലതും കടലിലേക്ക് പോയി. നാളെ വെള്ളിയാഴ്ചയായതിനാൽ ബാക്കിയുള്ളവർ ശനിയാഴ്ചയാകും പുറപ്പെടുക. ഐസ്, കുടിവെള്ളം, ഇന്ധനം എന്നിവ ശേഖരിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഒരു ബോട്ടിന് മാത്രം 400ബ്ലോക്കിലേറെ ഐസ് വേണം. കുടിവെള്ളവും ടാങ്കറുകളിൽ കൊണ്ടു വന്നാണ് നിറക്കുക. തീരപമ്പുകൾക്കു പുറമെ ലോറികളിൽ പ്രത്യേകം ടാങ്ക് സ്ഥാപിച്ച് ഡീസൽ അടക്കം ഇന്ധനം എത്തിക്കുന്നു. പതിനായിരങ്ങളുടെ െചലവാണ് ഓരോ യാത്രക്കും. അതിനനുപാതമായി മീൻ കിട്ടാതിരുന്നാൽ കടൽതൊഴിലാളിക്ക് കടം കയറുന്നത് തന്നെ മിച്ചം!
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.