പൊലുത്തുരുത്തിയിലെ കാഴ്​ചകൾ മനോഹരമാണ്​ ​

ആയഞ്ചേരി: ആയഞ്ചേരി തറോപ്പൊയിൽ ഭാഗത്തെ തുരുത്തുകളും കണ്ടൽക്കാടുകളും സഞ്ചാരികൾക്ക് വിരുന്നാവുന്നു. കാഴ്ചകൾ കാണാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും നിരവധി പേരാണ് എത്തുന്നത്. വിശാലമായ വയലുകളും അവയുടെ ചുറ്റുമുള്ള തുരുത്തുകളും ഏവരെയും ആകർഷിക്കും. പൊലുത്തുരുത്തി, അരത്തുരുത്തി, വാളാഞ്ഞി, എലത്തുരുത്തി എന്നിവ ദേശാടനപ്പക്ഷികളുടെ താവളമാണ്. ഇവിടത്തെ കാഴ്ചകൾ കാണാൻ ജില്ലക്ക് പുറത്തുനിന്നുപോലും ആളുകളെത്തുന്നുണ്ട്. കൊക്ക് വർഗത്തിൽപെട്ട നിരവധി പക്ഷികളാണ് ഇവിടെ പ്രധാനമായുമുള്ളത്. ഒക്ടോബർ അവസാനത്തോടെ എത്തുന്ന ദേശാടനപ്പക്ഷികൾ കാലവർഷം തുടങ്ങുന്നതിനുമുമ്പ് സ്വദേശത്തേക്ക് മടങ്ങുന്നു. നൂറുകണക്കിന് പക്ഷികളുടെ കൂട്ടങ്ങളായാണ് ഇവ തുരുത്തുകളിൽ ചേക്കേറാനെത്തുന്നത്. ഇരതേടാൻ വെള്ളം നിറഞ്ഞ വയലുകളുള്ളതാണ് പക്ഷികളെ ഇവിടേക്ക് ആകർഷിച്ച മുഖ്യഘടകം. വേട്ടക്കാരിൽ നിന്നുള്ള ഭീഷണിയും ഇല്ല. എലത്തുരുത്തി, വാളാഞ്ഞി പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കണ്ടൽക്കാടുകളും പ്രാദേശിക ടൂറിസത്തിന് യോജിച്ച അന്തരീക്ഷമാണ്. തറോപ്പൊയിലിലെ തുരുത്തുകൾക്കൊപ്പം ആയഞ്ചേരി പഞ്ചായത്തിലെ തന്നെ അരൂർമലയും തിരുവള്ളൂർ പഞ്ചായത്തിലെ തുരുത്തി പ്രദേശവും ചേർത്ത് പ്രാദേശിക വിനോദസഞ്ചാര മേഖലയാക്കി മാറ്റാൻ സാധിക്കും. ഇവിടത്തെ കണ്ടൽക്കാടുകൾ നശിപ്പിക്കാനും വയലുകൾ നികത്താനും നിരവധി തവണ ശ്രമം നടന്നിട്ടുണ്ട്. ടൂറിസം മേഖലയാകുന്നതോടെ ഇത്തരം ജൈവവൈവിധ്യ ഭൂപ്രദേശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതൊരു പ്രോജക്ടായി ഏറ്റെടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.