മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരന് കൂട്ടിരിപ്പുകാരെൻറ മർദനം

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) രോഗിയുടെ കൂട്ടിരിപ്പുകാരൻ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതായി പരാതി. കക്കോടി സ്വദേശിയായ സുരേന്ദ്രനാണ് (55) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത നവജാത ശിശുക്കളുടെ ഐ.സി.യുവായ 52ാം വാർഡിലേക്ക് കാളാണ്ടിത്താഴം സ്വദേശിനിയുടെ ഭർത്താവ് കയറാൻ ശ്രമിച്ചത് സുരേന്ദ്രൻ തടയുകയായിരുന്നു. ഇതേത്തുടർന്ന് വാക്കേറ്റമുണ്ടായി. യുവാവ് സെക്യൂരിറ്റി ജീവനക്കാരെൻറ കോളറിന് കുത്തിപ്പിടിക്കുകയും പുറത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഐ.എം.സി.എച്ച് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, തന്നെ വാർഡിലേക്ക് കയറാൻ സമ്മതിച്ചില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവും പരാതി നൽകി. പരാതികൾ മെഡിക്കൽ കോളജ് പൊലീസിന് കൈമാറുമെന്ന് സൂപ്രണ്ട് ഡോ. ശ്രീകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.