പള്ളിത്താഴത്ത് മത്സ്യ-മാംസ മാർക്കറ്റ് മാലിന്യം തള്ളി മാവൂർ: പെരുവയൽ പള്ളിത്താഴത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കുകണക്കിന് മത്സ്യ -മാംസ മാർക്കറ്റ് മാലിന്യം തള്ളി. കായലം എ.എൽ.പി സ്കൂളിനു സമീപത്തെ പറമ്പിലാണ് ചൊവ്വാഴ്ച രാത്രി മാലിന്യം തള്ളിയത്. ബുധനാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെടുന്നത്. നിർമാണ പ്രവൃത്തി നടക്കുന്ന പറമ്പിൽ രാത്രിയിൽ വാഹനം വന്ന ശബ്ദം പരിസരവാസികൾ കേട്ടിരുന്നു. പറമ്പിൽ നിർമാണ പ്രവൃത്തിയിലേർപ്പെട്ട ജോലിക്കാർ വന്നപ്പോഴാണ് മാലിന്യം കാണുന്നത്. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളിൽ കൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെയും അവർ മാവൂർ പൊലീസിനെയും വിവരം അറിയിച്ചു. മാലിന്യം തള്ളാൻ കരാറെടുത്തവർ ഇവിടെ തള്ളുകയായിരുന്നുവെന്ന് കരുതുന്നു. മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗം സി.ടി. സുകുമാരെൻറ നേതൃത്വത്തിൽ പിന്നീട് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് പറമ്പിൽ കുഴിയെടുത്ത് മാലിന്യം കുഴിച്ചുമൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.