കുറുവയിൽ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും

400ന് പകരം ദിവസേന 950 സന്ദർശകർക്ക് അനുമതി നൽകും മാനന്തവാടി: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് സന്ദർശിക്കാൻ ദിവസേന അനുമതി നൽകുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. നിലവിൽ രണ്ടു പ്രവേശനമേഖലകളിലൂടെ 200 വീതം പേരെയായി മൊത്തം 400 പേരെയാണ് കയറ്റി വിട്ടിരുന്നത്. ഇത് 475 വീതം 950 ആയാണ് വർധിപ്പിച്ചത്. കുടുംബശ്രീ കൂട്ടായ്മകളുടെയും നാട്ടുകാരുടെയും സമരങ്ങളും നിരന്തര ആവശ്യവും പരിഗണിച്ച് ജില്ല കലക്ടർ എസ്. സുഹാസ് കഴിഞ്ഞ ദിവസം പ്രശ്നത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് എണ്ണം വർധിപ്പിക്കാൻ ധാരണ ആയത്. ഈ വിവരം കലക്ടർ ഉന്നത വനപാലകരെ അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കേശവനാണ് എണ്ണം വർധിപ്പിച്ച് അനുമതി നൽകിയത്. കുറുവ ദ്വീപിനോടനുബന്ധിച്ച് ടൂറിസം മുൻനിർത്തിയുള്ള വ്യാപാര സംരംഭങ്ങൾക്ക്, സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത് കനത്ത തിരിച്ചടിയായതിനെ തുടർന്നാണ് പ്രദേശവാസികൾ സമരത്തിനിറങ്ങിയത്. വിവാദം മൂർച്ഛിച്ചതോടെ പ്രശ്നം സി.പി.എമ്മും സി.പി.െഎയും തമ്മിലുള്ള തർക്കമായും മാറി. മാനന്തവാടി മേഖലയിൽ ഇടഞ്ഞുനിൽക്കുന്ന ഇരുപാർട്ടികളും കുറുവ വിഷയത്തെ തുടർന്ന് കൂടുതൽ അകൽച്ചയിലായി. സി.പി.െഎ ഭരിക്കുന്ന വനംവകുപ്പിനെതിരെ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തുവന്ന സി.പി.എം കഴിഞ്ഞ ദിവസം ഒ.ആർ. േകളു എം.എൽ.എയെ അനിശ്ചിതകാല സത്യഗ്രഹവുമായി കളത്തിലിറക്കി. സന്ദർശകരുടെ എണ്ണം 950 ആയി ഉയർത്തിയിട്ടും സി.പി.എം സമരം അവസാനിപ്പിച്ചിട്ടില്ല. അനിയന്ത്രിതമായി സന്ദർശകരെ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരമെന്ന നിലപാടിലാണ് പാർട്ടി. സന്ദർശകരുടെ എണ്ണം ഇരട്ടിയിലേറെയായി ഉയർത്താനുള്ള തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ കുടുംബശ്രീയും കുറുവ ജനകീയ സമിതിയും സബ് കലക്ടർ ഓഫിസിന് മുന്നിൽ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച രാപ്പകൽ സമരം ചൊവ്വാഴ്ച രാവിലെ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഉപവാസ സമരം തുടങ്ങിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി സമരപന്തലിൽ എത്തി സമരക്കാരെ അഭിവാദ്യം ചെയ്തു. TUEWDL19 മാനന്തവാടി സബ് കലക്ടര്‍ ഓഫിസിനുമുന്നില്‍ കുറുവ കുടുംബശ്രീ ഉപവാസ സമരത്തെ മുൻമന്ത്രി പി.കെ. ജയലക്ഷ്മി അഭിവാദ്യം ചെയ്യുന്നു പരിസ്ഥിതി സംരക്ഷിച്ചേ കുറുവയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാവൂ -സി.പി.ഐ മാനന്തവാടി: ഏഷ്യയിലെ ജനവാസമില്ലാത്ത ശുദ്ധജലദ്വീപും അപൂർവയിനം ഓർക്കിഡുകളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രവുമാണ് കുറുവ ദ്വീപ്. അതിനാൽ, കുറുവയുടെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് കൊണ്ടുമാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കാവൂ എന്ന് സി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 900 ഏക്കർ ഭൂമി വിസ്തൃതിയുള്ള കുറുവ വനത്തിലേക്ക് അനിയന്ത്രിതമായി സഞ്ചാരികളെ കടത്തിവിടണമെന്ന് ആവശ്യപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ലോകത്തിലെല്ലായിടത്തും ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രിത ടൂറിസമാണ് നടത്തി വരുന്നത്. വയനാട്ടിലെതന്നെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിൽ 420ഉം ചെമ്പ്രയിൽ 200ഉം പേരെയാണ് ഒരുദിവസം പ്രവേശിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈൽഡ് ലൈഫ് ഇന്ത്യയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ബിത്പാൽ സിൻഹയുടെ കുറുവയെ സംബന്ധിച്ച പഠനറിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സന്ദർശകരുടെ എണ്ണം നാനൂറായി നിജപ്പെടുത്തിയത്. ശാസ്ത്രിയ രീതിയിലുള്ള ഒരു പഠനവുംകൂടി നടത്തിയശേഷം ആവശ്യമെങ്കിൽ നിലവിലുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന വരുത്താമെന്നാണ് സി.പി.ഐയുടെ നിലപാട്. പഠനം പൂർത്തിയാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യണം. വ്യവസ്ഥാപിതമായ രീതിയിൽ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു പകരം കച്ചവട താൽപര്യം മുൻനിർത്തി കുറുവയിൽ അനിയന്ത്രിത ടൂറിസം വേണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. കുറുവയെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച അഖിലേന്ത്യ കിസാൻസഭയെയും എ.ഐ.വൈ.എഫിനെയും കടലാസ് സംഘടനയെന്ന് അധിക്ഷേപിച്ച് പ്രസ്താവനയിറക്കുന്ന പ്രസ്ഥാനങ്ങൾ പരിസ്ഥിതി സംബന്ധിച്ച അവരുടെ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. അതിരപ്പിള്ളിയിെലയും മൂന്നാറിലെയും വയനാട്ടിലെയും പരിസ്ഥിതി സംബന്ധിച്ച് സി.പി.ഐക്ക് ഒരു നിലപാട് തന്നെയുള്ളൂ. ഇത് തന്നെയാണ് എൽ.ഡി.എഫി​െൻറയും നിലപാെടന്ന് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നേതാക്കളായ വി.കെ. ശശിധരൻ, ഇ.ജെ. ബാബു, ജോണി മറ്റത്തിലാനി, രജിത്ത് കമ്മന, കെ.പി. വിജയൻ എന്നിവർ പങ്കെടുത്തു. കുറുവ: എം.എൽ.എ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക, ജില്ലയിൽ ടൂറിസത്തെ തകർക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒ.ആർ. കേളു എം.എൽ.എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെ പുൽപള്ളി, മാനന്തവാടി സി.പി.എം ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സമരത്തിന് മുന്നോടിയായി ഏരിയ കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. സമരം സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എ.എൻ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, കെ.വി. മോഹനൻ, പി.വി. സഹദേവൻ, കെ.എം. വർക്കി, എം.എസ്. സുരേഷ് ബാബു, എൻ.എം. ആൻറണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അനിഷ സുരേന്ദ്രൻ, മായാദേവി, ബിന്ദു പ്രകാശ്, മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ സമരം സി.പി.എം, സി.പി.ഐ ഒത്തുകളിയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസി​െൻറ പേരിൽ പോസ്റ്ററുകളും ഡി.എഫ്.ഒ ഓഫിസ് പരിസരത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്. TUEWDL18 കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒ.ആർ. കേളു എം.എൽ.എയുടെ അനിശ്ചിതകാല സത്യഗ്രഹത്തിന് മുന്നോടിയായി നടത്തിയ പ്രകടനം കുറുവ: എം.എൽ.എയുടേത് സമരാഭാസം -കോൺഗ്രസ് മാനന്തവാടി: കുറുവ ദ്വീപിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ വിഷയത്തിൽ ഒ.ആർ. കേളു എം.എൽ.എ നോർത്ത് വയനാട് ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ നടത്തുന്നത് സമരാഭാസമാണെന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആറുമാസമായി നിലനിൽക്കുന്ന വിഷയത്തിൽ ദ്വീപ് മഴക്കാലത്തോടനുബന്ധിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സമരവുമായി രംഗത്തുവന്നത് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാകാം. ഡി.എം.സി ചെയർമാൻ എന്ന നിലയിൽ വിഷയം ടൂറിസം, വനം മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കുന്നതിൽ എം.എൽ.എ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സൗത്ത് വയനാട് വനം ഡിവിഷൻ ഓഫിസിൽ നിന്നാണെന്നിരിക്കെ ഒരു അധികാരവുമില്ലാത്ത നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസിന് മുന്നിൽ സമരം നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വിഷയത്തിൽ സി.പി.ഐയുമായി ഉടക്കിയ സി.പി.എമ്മി​െൻറ മുഖം രക്ഷിക്കാൻ എം.എൽ.എയെ ബലിയാടാക്കുകയാണ്. പ്രദേശവാസികൾ രൂപം നൽകിയ കുറുവ ജനകീയ സമിതി നടത്തുന്ന സമരത്തെ തള്ളിപറയുന്ന സമീപനം സ്വീകരിച്ച എം.എൽ.എ കുടുംബശ്രീ, ജനകീയ സമിതി പ്രവർത്തകരോട് മാപ്പുപറയണം. ആരോഗ്യ വകുപ്പി​െൻറ വിവിധ സ്ഥാപനങ്ങൾ മാനന്തവാടിയിൽനിന്നും പറിച്ച് നടപ്പെടുമ്പോൾ മൗനം പാലിക്കുന്ന എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണ്. നേതാക്കളായ എൻ.കെ. വർഗീസ്, എം.ജി. ബിജു, പി.വി. ജോർജ്, എക്കണ്ടി മൊയ്തൂട്ടി, കെ.ജെ. പൈലി, സണ്ണി ചാലിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.