യുവാവിനെ കൊല്ലാൻ ശ്രമം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

മുക്കം: പന്നിക്കോട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ മുക്കം പൊലീസ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി നിജാസ്, മുക്കം ആലിൻതറ അമ്പലക്കണ്ടി സ്വദേശി ആസിഫ് എന്ന പോത്തച്ചൻ, ഫറോക്ക് സ്വദേശി സുബൈർ എന്നിവരെയാണ് താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-രണ്ട് കൂടുതൽ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ നൽകിയത്. കഴിഞ്ഞ മാസം ഒമ്പതിന് രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ നാലംഗ സംഘം നാട്ടുകാർ നോക്കിനിൽക്കെ കൊടിയത്തൂർ എരഞ്ഞിമാവിൽ താമസിക്കുന്ന സുൽഫിയെന്ന യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പന്നിക്കോട് കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാനിരിക്കെ, രണ്ടുപേർ ചേർന്ന് ബലമായി പിടിച്ചുവെച്ചശേഷം ഒരാൾ വെട്ടുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾ കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്. കോടതിയുടെ അനുമതി കിട്ടിയാൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.