മെഡിക്കൽ കോളജിലെ എ.സി മൂന്നുദിവസമായി പണിമുടക്കിൽ; വിയർത്തു കുളിച്ച് രോഗികളും ഡോക്ടർമാരും

കോ‍ഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി വീണ്ടും പണിമുടക്കിൽ. ചൊവ്വാഴ്ച തകരാറിലായ എ.സി നേരെയാക്കാനുള്ള ശ്രമം തുടങ്ങി. പുറത്തെ ചൂടിനേക്കാൾ ഇരട്ടി ചൂടാണ് അത്യാഹിത വിഭാഗത്തിൽ. കഴിഞ്ഞ ഒക്ടോബറിൽ എ.സി ഏറെനാൾ തകരാറിലായിരുന്നതിനാൽ ഡോക്ടർമാർ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പരിശോധന അത്യാഹിത വിഭാഗത്തിനു പുറത്തേക്ക് മാറ്റുമെന്നുൾപ്പടെയുള്ള ഭീഷണി ഉയരുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് അന്ന് അധികൃതർ തകരാർ പരിഹരിച്ചത്. എന്നാൽ നാലുമാസം പിന്നിട്ടപ്പോഴേക്കും എ.സി വീണ്ടും തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസമായി തണുപ്പ് നാമമാത്രയായിരുന്ന എ.സി രണ്ടുദിവസം മുമ്പ് പൂർണമായി തകരാറിലാവുകയായിരുന്നു. തകരാർ പരിഹരിക്കുന്നതി​െൻറ ഭാഗമായി അത്യാഹിത വിഭാഗത്തിൽനിന്ന് വാർഡിലേക്ക് കടക്കുന്ന ഇടനാഴി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനാൽ ഇവിടെനിന്ന് സ്കാനിങ്ങിനും വാർഡിൽ അഡ്മിറ്റാക്കുന്നതിനുമായി രോഗികളെയും കൊണ്ട് അത്യാഹിത വിഭാഗത്തിൽനിന്ന് പുറത്തിറങ്ങി ഏറെദൂരം ചുറ്റേണ്ട ഗതികേടിലായിരുന്നു ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി ഇടക്കിടെ പ്രവർത്തനരഹിതമാവുന്നത് ആശുപത്രി അധികൃതർക്ക് തലവേദനയാണ്. മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വിസ്താരം വളരെ കുറഞ്ഞ കാഷ്വാലിറ്റിയിൽ തിരക്കേറിയ സമയങ്ങളിൽ നൂറിലേറെ പേരെക്കൊണ്ട് നിറയും. മണിക്കൂറുകളോളം ഇവിടെ ജോലിചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരുമാണ് കടുത്ത ചൂടിൽ ഏറെ ദുരിതമനുഭവിക്കുന്നത്. താൽക്കാലികമായി ഫാൻ വെച്ചും ചിലയിടങ്ങളിലെ സീലിങ് അടർത്തിമാറ്റിയും കാറ്റുകൊള്ളേണ്ട ഗതികേടിലാണ് ഇവർ. എ.സി തകരാർ വെള്ളിയാഴ്ചത്തോടെ പരിഹരിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.