ഗവ. ആയുർവേദാശുപത്രി 'അനാരോഗ്യനിലയിൽ'

വടകര: നഗരസഭയുടെ കീഴിൽ പുതുപ്പണത്ത് പ്രവർത്തിക്കുന്ന താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ച സ്ത്രീ രോഗികൾ അസൗകര്യങ്ങളുടെ നടുവിൽ. ചില്ല് പൊളിഞ്ഞ ജനൽ പാളിയിൽ മുമ്പ് രോഗികൾ സ്ഥാപിച്ച കാർഡ്ബോർഡ് ഷീറ്റ് മറച്ചതിെൻറ വിടവിലൂടെ വൃത്തിഹീനമായ ചുറ്റുപാടിൽനിന്ന് വരുന്ന കൊതുകുകളുടെ ശല്യമാണ് ഏറെ അസഹ്യം. 12 സ്ത്രീകളാണ് ഈ വാർഡിൽ ദുരിതം പേറി കഴിയുന്നത്. കഴിഞ്ഞ വർഷം ഇതേ വാർഡിൽ കാൽമുട്ട് വേദനക്ക് ഉഴിച്ചിൽ ചികിത്സക്കായി കിടത്തിയപ്പോഴാണ് കൊതുകുശല്യം സഹിക്കവയ്യാതെ അന്നത്തെ രോഗികളിൽ ചിലർ ചേർന്ന് കാർഡ് ബോർഡ് പെട്ടിയുടെ ഷീറ്റ് കൊണ്ട് ജനൽപാളി മറച്ചത്. ഈ വർഷവും അതേ സ്ഥിതി തുടരുന്നു. കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിച്ച് മഴവെള്ളം വാർഡിലെത്തുന്നതും ഫ്യൂസായാൽ മാറ്റിയിടാത്ത സി.എഫ്.എൽ ബൾബും ട്യൂബ് ലൈറ്റുകളും ഇതേ വാർഡിെൻറ ശാപമാണ്. ഉപയോഗം കഴിഞ്ഞ സിമൻറ് ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നു. കോൺക്രീറ്റ് ചെയ്യാൻ എത്തിച്ച പലകകൾ അലക്ഷ്യമായി പറമ്പിൽ കിടക്കുന്നു. ഉപയോഗശൂന്യമായ കക്കൂസിെൻറ വാതിൽ തുറന്ന നിലയിലാണ്. കക്കൂസ് ടാങ്കിന് കുഴിയെടുത്ത് കോൺക്രീറ്റ് പണി നടക്കുന്നിടത്തും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാവുന്നു. 'ക്ലീൻ സിറ്റി ഗ്രീൻ സിറ്റി', 'എെൻറ വടകര ശുചിത്വ വടകര' എന്നീ മുദ്രാവാക്യങ്ങളുയർത്തി ആരോഗ്യപ്രവർത്തനങ്ങൾക്ക് 47 വാർഡിലും തകൃതിയായ പ്രവർത്തനങ്ങൾക്ക് നഗരസഭ നേതൃത്വം കൊടുക്കുമ്പോഴാണ് അവഗണനയുടെ സാക്ഷ്യപത്രമായി ആയുർവേദ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിെൻറ ഈ ദുരവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.