നിപ മരണം: ഇടപഴകിയവർ കർശന നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കുറ്റ്യാടി: നിപ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ കുടുംബത്തിലെ നാലുപേരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട 117ഓളം പേർ ആരോഗ്യ വകുപ്പി​െൻറ നിരീക്ഷണത്തിൽ. ചങ്ങരോത്ത് മെഡിക്കൽ ഓഫിസർ ജിബേഷ് ഭാസ്കറി​െൻറ നേതൃത്വത്തിൽ രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ 11 സംഘങ്ങൾ ഇവരുമായി നിത്യവും ബന്ധപ്പെടുന്നതായി സംഘത്തിലുള്ള വേളം ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ പറഞ്ഞു. പനി, ജലദോഷം, മറ്റ് മഴക്കാല രോഗങ്ങൾ എന്തെങ്കിലും ബാധിച്ചുണ്ടോ എന്നാണ് അന്വേഷണം. സ്ഥലത്തില്ലാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു. സഹായത്തിന് ആശ വർക്കർമാരുണ്ട്. എന്നാൽ, നേരിട്ട് ഇടപഴകിയവരുടെ അടുത്തേക്ക് ആശ വർക്കർമാരെ വിടുന്നില്ല. നിപ പൊട്ടിപ്പുറപ്പെട്ട ഇവിടെ മേയ് അഞ്ചിന് വളച്ചുകെട്ടിയിൽ മൂസയുടെ മകൻ സ്വാബിത്ത് (23), തുടർന്ന് സഹോദരൻ സാലിഹ് (26), മൂസയുടെ സഹോദര ഭാര്യ മറിയം (51), മൂസ (60) എന്നിവരാണ് വിവിധ ദിവസങ്ങളിലായി മരിച്ചത്. മൂസയുടെ മരണശേഷം കേന്ദ്ര സംഘത്തി​െൻറ നിർദേശ പ്രകാരമാണ് ഇവരെ നിരീക്ഷിക്കുന്നത്. ശക്തമായ ഇടപെടലും ബോധവത്കരണവും കാരണം പിന്നീട് ഒരു കേസും ചങ്ങരോത്ത് ഉണ്ടായിട്ടില്ല. മരിച്ച സഹോദരങ്ങളിൽ ഒരാളുടെ ഭാര്യക്ക് പനി വന്നെങ്കിലും പരിശോധനയിൽ നിപ വൈറസ് ബാധിച്ചില്ലെന്ന് കെണ്ടത്തി. മരിച്ചരുടെ വീടുകളിലും മറ്റും പ്രദേശത്തുള്ളവരടക്കം 600 പേർ ബന്ധപ്പെട്ടിരുന്നതായാണ് ആരോഗ്യവകുപ്പി​െൻറ കണക്ക്. ഇതിൽ നേരിട്ട് ഇടപഴകിയവരെയാണ് നിരീക്ഷിക്കുന്നത്. പട്ടികയിലുള്ള ആരെങ്കിലും സ്ഥലത്തില്ലാതാകുമ്പോൾ ചിലർ ഇക്കാര്യം വിളിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കുന്നതിനാൽ നിരീക്ഷണത്തിലുള്ളവർ പരോക്ഷ നിയന്ത്രണത്തിലാണെന്ന് പരാതിയുണ്ട്. ഇവർ എവിടെയാണ് പോകുന്നതെന്നും ആളുകൾ ചോദിക്കാറുണ്ടെത്ര. മരിച്ച വീടുകളിൽ എത്തിയ ദൂരദിക്കിലുള്ള ബന്ധുക്കളെ രോഗഭീതി കാരണം ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് കാരണം ഇവർക്ക് പള്ളിയിൽ പോകാൻ പ്രയാസമുള്ളതായും പറയുന്നു. മരിച്ച സാലിഹ് ആദ്യം ചികിത്സ തേടിയത് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലാണെങ്കിലും അവിടെ അന്ന് എത്തിയ ആർക്കും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗത്തി​െൻറ മൂർധന്യത്തിലാണ് പകരുകയെന്നും അതുകൊണ്ടാണ് ഇവർ പിന്നീട് കിടന്ന പേരാമ്പ്രയിലെ ആശുപത്രികളിലും ഇടപഴകിയ നഴ്സ്, കൂരാച്ചുണ്ട് സ്വദേശി എന്നിവർ രോഗം ബാധിച്ച് മരിച്ചതെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ..... ........... സൂപ്പിക്കട സജീവം പേരാമ്പ്രയിലും ബാലുശ്ശേരിയിലും ആളുകൾ വരാൻ മടിക്കുമ്പോൾ നാലുപേർ മരിച്ച സൂപ്പിക്കട സജീവമാണ്. കടകൾ എല്ലാം തുറക്കുന്നു. കോഴിക്കോട് നഗരത്തിലടക്കം ആരോഗ്യ പ്രവർത്തകർ മാസ്ക് ധരിച്ച് നടക്കുമ്പോൾ ഇവിടെ അവ ധരിക്കാതെയാണ് ആളുകളുമായി ബന്ധപ്പെടുന്നത്. മരിച്ചവരുമായി ഇടപഴകിയവരിൽനിന്നു പോലും നേരിട്ട് വിവരങ്ങൾ ചോദിച്ചറിയുന്നു. രോഗഭീതി കാരണം വീടുവിട്ടുപോയ മിക്കവരെയും തിരികെ കൊണ്ടുവന്നു. മൂസയുടെ കുടുംബത്തിൽ അവശേഷിക്കുന്ന ഭാര്യയും ഇളയ മകനും തറവാട്ട് വീട്ടിലാണ് താമസം. അവർ താമസിച്ച വീട് നേരത്തേ വിറ്റിരുന്നതായി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.