കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

മുക്കം: ടാപ്പിങ് തൊഴിലാളിയായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. കാരശ്ശേരി കളരിക്കണ്ടി സ്വദേശി ഇ.പി. അജിത്തിനാണ് (35) പരിക്കേറ്റത്. ഇയാളെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ഹള്ളി എസ്റ്റേറ്റിൽ (കാലിക്കറ്റ് എസ്റ്റേറ്റ്) ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ഓടിയെത്തി അജിത്തിനെ കുത്തിവീഴ്ത്തി വലിച്ചെറിയുകയായിരുന്നു. വീണിടത്തുവെച്ച് വീട്ടിലേക്ക് ഫോൺ ചെയ്തെങ്കിലും സംസാരിക്കാനാവാതെ അബോധാവസ്ഥയിലായി. വീണ്ടും പന്നി അജിത്തിനെ അക്രമിച്ച് തേറ്റയിൽ ഉയർത്തിപ്പിടിച്ച് വലിച്ചിട്ടതിനെ തുടർന്ന് റബർമരത്തിൽ തട്ടി വീണു. മിസ്ഡ് കോൾ കണ്ട് ബന്ധുക്കൾ തോട്ടത്തിലെത്തിയപ്പോൾ അജിത് ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. മൂന്നുവർഷം മുമ്പ് തൊട്ടടുത്ത പ്രദേശമായ കൽപുരിൽ യുവാവ് പന്നിയുടെ ആക്രമണത്തിൽ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടവിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.