ഡീസലില്ല; കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കുടുങ്ങി കോഴിക്കോട്: കെ.എസ്.ആർ.ടി.സി മാവൂർ റോഡ് ടെർമിനലിലെ പെട്രോൾ പമ്പിൽ ഡീസൽ തീർന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഡീസൽ കാലിയായത്. ഡീസൽ ഇല്ലാത്തതുകാരണം ചെയിൻ സർവിസ് അടക്കം തൊട്ടിൽപാലം ഡിപ്പോയിൽനിന്നുള്ള ഏഴു ബസുകൾ കോഴിക്കോട്ട് കുടുങ്ങി. ബംഗളൂരു അടക്കമുള്ള ദീർഘദൂര ബസുകൾക്ക് കരുതിവെച്ച ഡീസലും വൈകീേട്ടാടെ തീർന്നു. അത്യാവശ്യസന്ദർഭങ്ങളിൽ ഡീസൽ ലഭ്യമാക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ദിവസവും ശരാശരി 15,000 ലിറ്റർ ലിറ്ററാണ് കോഴിക്കോട്ട് വേണ്ടത്. കോഴിക്കോട്ട് നിന്ന് സർവിസ് നടത്തുന്ന 73 ബസുകൾക്ക് പുറമെ വടകര, തിരുവമ്പാടി, മലപ്പുറം എന്നീ ഡിപ്പോകളിലുള്ള ബസുകൾക്കും ഇവിടെനിന്നാണ് ഡീസൽ നൽകുന്നത്. നേരത്തേ 20,000 ലിറ്റർ ഡീസൽ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 12,000 ആണ് വരുന്നതെന്ന് അധികൃതർ പറഞ്ഞു. ലിറ്ററിന് അഞ്ചുരൂപയോളം കുറവുള്ളതിനാൽ മംഗലാപുരത്തുനിന്നാണ് ഡീസൽ എത്തിക്കുന്നത്. എന്നാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ ഒരുമണിക്കൂർ കൊണ്ട് ലഭിക്കുന്ന ഫറോക്ക് പോലുള്ള സ്ഥലങ്ങളിൽനിന്നും ഡീസൽ എത്തിക്കാനായാൽ പ്രതിസന്ധി ഒഴിവാക്കാം. അതിനിടെ, ചൊവ്വാഴ്ച പുലർച്ചയോടെ ഡീസൽ എത്തുമെന്നും ഷെഡ്യൂളുകൾ മുടങ്ങിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.