* അയൽ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് പച്ചക്കറി തയാറാണെങ്കിലും കേരളത്തിലെ ഗതാഗത സംവിധാനം തകർന്നതാണ് പ്രധാന പ്രശ്നം കോഴിക്കോട്: പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ ചരക്കുനീക്കം സ്തംഭിച്ചതോടെ വിപണിയിൽ പച്ചക്കറി വില ഉയർന്നുതുടങ്ങി. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 25ഉം 40 രൂപയുണ്ടായിരുന്ന കാരറ്റിന് 70ഉം 80 രൂപയുണ്ടായിരുന്ന പച്ചമുളകിന് 120ഉം 80 രൂപയുണ്ടായിരുന്ന പയറിന് 100 രൂപയുമായി. ശനിയാഴ്ച പാളയം മാർക്കറ്റിലെ വില നിലവാരമാണിത്. കിഴങ്ങ്, സവാള, ചെറിയുള്ളി, വെളുത്തുള്ളി എന്നിവക്ക് കാര്യമായ മാറ്റമില്ല. മഴക്കെടുതിയിൽ പ്രദേശിക വിളകൾക്ക് നാശം സംഭവിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി. ഗ്രാമങ്ങളിൽ വിളവെടുപ്പിന് പാകമായ പച്ചക്കറിയെല്ലാം നശിച്ചു. ഒാണം ലക്ഷ്യമിട്ട് ഏക്കർക്കണക്കിന് കൃഷിയാണ് വിവിധ യൂനിറ്റുകൾ വഴി നടന്നിരുന്നത്. വരും ദിവസങ്ങളിലും കൂടുതൽ പച്ചക്കറികൾ ആവശ്യമുള്ളതിനാൽ ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. ഒാണവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ ആവശ്യത്തിന് പച്ചക്കറി തയാറാണെങ്കിലും കേരളത്തിലെ ഗതാഗതം സംവിധാനം താറുമാറായതാണ് പ്രധാന പ്രശ്നമെന്ന് പാളയത്തെ കച്ചവടക്കാർ പറഞ്ഞു. മൈസൂർ, തമിഴ്നാട് എന്നിവടങ്ങളിൽനിന്ന് പച്ചക്കറിയുമായി വയനാട്, നാടുകാണി ചുരം വഴിയാണ് വാഹനങ്ങൾ കൂടുതലും എത്തുന്നത്. ഇൗ മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും റോഡുകൾ തകർന്നുമാണ് ഗതാഗതം തടസ്സപ്പെട്ടത്. ചിലയിടങ്ങളിൽ വലിയ വാഹനങ്ങൾ നിേരാധിക്കുകയും ചെയ്തതോടെ ചരക്കുനീക്കം കൂടുതൽ പ്രയാസത്തിലായെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.