ഡോ. ജോര്‍ജ്മാത്യുവിന്​ പറയാനുണ്ട്​ പ്രതാപകാലത്തെ രാജഗിരി ആശുപത്രിയുടെ കഥ

എകരൂല്‍: ആതുരസേവനം വെറും പണമുണ്ടാക്കാനുള്ള കച്ചവടമായി മാറുന്ന കാലത്ത് സേവനം സാമൂഹിക പ്രവര്‍ത്തനമാക്കിയ അനേകം ഡോക്ടര്‍മാര്‍ നമുക്കുചുറ്റും ഉണ്ടാവാം. എന്നാല്‍, കർമമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കര്‍മത്തെ സേവനമാക്കി ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആതുരാലയം അടച്ചുപൂട്ടേണ്ടിവന്ന ഒരു ഡോക്ടറുടെ കഥയാണ് ഉണ്ണികുളത്തെ എസ്റ്റേറ്റ്മുക്ക് രാജഗിരി ഹോസ്പിറ്റലിനു പറയാനുള്ളത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍നിന്ന് ഡോ. ജോര്‍ജ്മാത്യു എന്ന 30 വയസ്സുകാരന്‍ 1973ൽ ഇവിടെയെത്തുേമ്പാൾ കുറഞ്ഞ ഫീസില്‍ നാട്ടിന്‍പുറത്തുകാര്‍ക്ക് ആതുരസേവനം നല്‍കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ. 1965-70 ബാച്ചില്‍ ആലപ്പുഴ മെഡിക്കല്‍കോളജില്‍നിന്ന് നേടിയ എം.ബി.ബി.എസ് ബിരുദവുമായിട്ടായിരുന്നു ഡോക്ടറുടെ ഈ നാട്ടിന്‍പുറത്തേക്കുള്ള വരവ്. പരേതനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഉടമസ്ഥതയിലുള്ള 28 ഏക്കർ ഭൂമി ഡോക്ടറും സഹോദരന്മാരും ചേര്‍ന്ന് വിലക്ക് വാങ്ങി. പിന്നീട് സഹോദരങ്ങള്‍ അവരുടെ ഓഹരി വിൽപന നടത്തി സ്ഥലംമാറിപ്പോയെങ്കിലും ബാക്കിയുള്ള സ്ഥലത്ത്, 1974ൽ 'രാജഗിരി ആശുപത്രി' ആരംഭിക്കുകയായിരുന്നു. കളമശ്ശേരിയിലെ സി.എം.ഐ സഭയുടെ ആസ്ഥാനത്തി‍​െൻറ സ്മരണക്കാണ് രാജഗിരി എന്ന പേര് നല്‍കിയത്. ആശുപത്രി നിലവില്‍വന്നതിനുശേഷം ഈ പ്രദേശം 'രാജഗിരി' എന്ന പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. കിടത്തിച്ചികിത്സക്ക് 50 കിടക്കകളും നൂറുകണക്കിന് രോഗികള്‍ നിത്യേന എത്തിയിരുന്ന ആശുപത്രി 18 വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും കടബാധ്യത ഏറിയതോടെ പ്രതിസന്ധിയിലായതായി ഡോക്ടര്‍ ജോര്‍ജ്മാത്യു പറയുന്നു. പാവങ്ങളെ കേന്ദ്രീകരിച്ച് കുറഞ്ഞ ഫീസില്‍ ചികിത്സ നടത്തിയതാണ് പ്രതിസന്ധിക്ക് ആക്കംകൂട്ടിയതെന്നാണ് ഡോക്ടറുടെ പക്ഷം. അക്കാലത്ത് കോഴിക്കോട് നഗരത്തിലെ അശോക ആശുപത്രിയും ഇവിടത്തെ രാജഗിരിയുമായിരുന്നു ജില്ലയിലെ പ്രധാന ആതുരാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി താലൂക്കില്‍ ആദ്യമായി സ്വകാര്യമേഖലയില്‍ എക്സ്റേ മെഷീന്‍ സ്ഥാപിച്ചത് രാജഗിരിയിലായിരുന്നുവത്രെ. ആശുപത്രി അടച്ചുപൂട്ടിയതിനുശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ 10 വര്‍ഷത്തോളം കപ്പല്‍പൊളിച്ചുണ്ടാക്കുന്ന ഫര്‍ണിച്ചര്‍ വ്യാപാരവും ഒടുവില്‍ നഴ്സിങ് കോളജും തുടങ്ങിയെങ്കിലും പരാജയമായിരുന്നു. ഇപ്പോള്‍ 73 വയസ്സ് പ്രായമായ ഡോക്ടര്‍ക്ക് ഒരു പെണ്‍കുട്ടിയടക്കം മൂന്ന്‍ മക്കളാണുള്ളത്. എന്‍ജിനീയറായ മൂത്തമകന്‍ എറണാകുളത്ത് ജോലിചെയ്യുന്നു. വീട്ടമ്മയായ ഭാര്യ എല്‍സി ജോർജിനോടൊപ്പവും രണ്ടാമത്തെ മകന്‍ ജിമ്മി ഡൊമിനിക്കിനോടൊപ്പവും പഴയകാല പ്രതാപം വിളിച്ചോതുന്ന ആശുപത്രി കെട്ടിടത്തിനുള്ളില്‍ പ്രാര്‍ഥനജീവിതം നയിക്കുകയാണ് ഈ ഡോക്ടർ. ഇപ്പോള്‍ ചികിത്സിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. ജനസേവനത്തിന് തിരഞ്ഞെടുത്ത ആശുപത്രി പൂട്ടേണ്ടിവന്നതോടെ മരവിച്ച മനസ്സുമായി ആതുരസേവനം ആവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു നിര്‍ത്തി. നാലരപ്പതിറ്റാണ്ടുകള്‍ക്ക് പിറകിലെ ഗതകാലസ്മരണകൾ ആ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു. photo EKAROOL 1 : ഡോ. ജോർജ്മാത്യു ആശുപത്രിക്കെട്ടിടത്തിനുള്ളില്‍ വിശ്രമത്തില്‍ EKAROOL 2 : അടച്ചുപൂട്ടിയ രാജഗിരി ആശുപത്രി കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.