അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞത് വിലപ്പെട്ട ജീവൻ; ക്ഷുഭിതരായ നാട്ടുകാർ ഉദ്യോഗസ്ഥരെ രാത്രിവരെ തടഞ്ഞുവെച്ചു.

അധികൃതരുടെ അനാസ്ഥ: പൊലിഞ്ഞത് വിലപ്പെട്ട ജീവൻ; ക്ഷുഭിതരായ നാട്ടുകാർ ഉദ്യോഗസ്ഥരെ രാത്രി വരെ തടഞ്ഞുവെച്ചു മേപ്പയ്യൂർ: തുറയൂർ കുലുപ്പമല സലഫി കോളജിന് സമീപം ഓടയിൽ മീത്തൽ 220 കെ.വി വൈദ്യുതി ലൈനിൽ റൈറ്റ് ഓഫ് വേ ക്ലിയറൻസ് പ്രവൃത്തി നടത്തുന്നതിനിടയിൽ കാക്കൂർ പി.സി. പാലം ഊരാളിക്കണ്ടി മീത്തൽ ശ്രീജിത്തി(39)​െൻറ മരണം ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ അത്താണിയാണ് ഇല്ലാതാക്കിയത്. ഓണക്കോടിയുമായി വരുന്ന ശ്രീജിത്തിനെ കാത്തിരുന്ന ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുമ്പിലേക്ക് കത്തിക്കരിഞ്ഞ ജഡമായാണ് ശ്രീജിത്ത് എത്തിയത്. ഓണത്തിന് ഓർക്കാപ്പുറത്ത് വന്നു കയറിയ ദുരന്തം നാടിനെ നടുക്കി. വർഷാവർഷം മരങ്ങൾ വെട്ടിമാറ്റേണ്ട പ്രവൃത്തി നടത്താത്തതിനാൽ ഇടക്കിടെ ടവർ ലൈനിൽനിന്ന് തീയും പുകയും സ്ഫോടന ശബ്ദവും ഇടക്കിടെ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചു വർഷമായി ക്ലിയറൻസ് പ്രവൃത്തി നടന്നിട്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രവൃത്തി നടന്നത്. കരാറുകാരൻ വിളിച്ച തൊഴിലാളികളാണ് ജോലി എടുത്തത്. പ്രവൃത്തി സമയത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് അപകട മരണം നടന്നിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്താത്തത് നാട്ടുകാരെ ക്ഷുഭിതരാക്കി. വൈകുന്നേരം അഞ്ചര മണിയോടെ കുലുപ്പമലയിൽ സംഭവസ്ഥലത്തെത്തിയ നല്ലളം ലൈൻ മെയിൻറനൻസ് സെക്ഷൻ അസി.എൻജിനീയർ ഗോപകുമാർ, ഓവർസിയർ സന്തോഷ് എന്നിവരെ നാട്ടുകാർ രാത്രി എട്ടരവരെ തടഞ്ഞുവെച്ചു. പയ്യോളി എസ്.ഐ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മേലടി ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ ഓടയിൽ, തുറയൂർ ഗ്രാമപഞ്ചായത്തംഗം അബ്ദുറഹിമാൻ, സി.പി.എം തുറയൂർ ലോക്കൽ സെക്രട്ടറി ഷിബു. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റിയംഗം കെ.എം. സത്യേന്ദ്രൻ, ജനതാദൾ (യു) നേതാവ് സുരേഷ് ഓടയിൽ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 11ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചർച്ച നടത്തുമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദി വൈദ്യുത വകുപ്പാണെന്നും മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ജനതാദൾ എസ് ജില്ലാ പ്രസിഡൻറ് കെ. ലോഹ്യ, യുവജനതാദൾ (യു) ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ഓടയിൽ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.