*ജില്ല, താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ട്രോമ കെയർ സജ്ജീകരിക്കുന്നതാണ് പദ്ധതി കൽപറ്റ: റോഡപകടങ്ങളിൽപെടുന്നവർക്ക് ആദ്യ 48 മണിക്കൂർ ചികിത്സ സൗജന്യമാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം സർക്കാർ നടപ്പാക്കുന്ന ട്രോമ കെയർ പദ്ധതി വയനാട് ജില്ലക്ക് പ്രതീക്ഷയാകുന്നു. അപകടത്തിൽപെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയെന്നത് മെഡിക്കൽ കോളജ് ഇല്ലാത്ത വയനാടിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അപകടങ്ങളിൽപെടുന്നവരെ കോഴിക്കോേട്ടക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ പലപ്പോഴും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളുമുണ്ടാകുന്നു. ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമ കെയർ സജ്ജീകരണമുണ്ടാക്കുമെന്നാണ് പുതിയ തീരുമാനം. മാനന്തവാടി ജില്ല ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പദ്ധതിയിലൂടെ ട്രോമ കെയർ സംവിധാനം പൂർണമായും സജ്ജമാക്കിയാൽ വയനാടിന് ഏറെ ഗുണം ചെയ്യും. ഇക്കാര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം. അപകടത്തിൽപെടുന്നവരെ എത്രയും വേഗം വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളടങ്ങിയ ആംബുലൻസിനായി സ്വകാര്യ ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിക്കും. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനാണ് ഇന്ന് ജില്ലയിൽ ഏറെ പരിമിതികളുള്ളത്. അപകടം നടന്നാൽ പരിക്കേറ്റയാളെ ശരിയായ രീതിയിൽ കൂടുതൽ പരിക്കേൽക്കാതെ ആശുപത്രിയിലെത്തിക്കാൻ കഴിയാറില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്ന ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന തീരുമാനവും ഫലപ്രദമായി നടപ്പാക്കിയാൽ ഗുണകരമാകും. അടിയന്തര ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വയനാട്ടിലെ ഒരുപാട് പേർക്ക് പുതിയ പദ്ധതി സഹായകമാകും. നിലവിൽ ട്രോമ കെയർ ഫെയ്സ് -2 സൗകര്യങ്ങളാണ് മാനന്തവാടി ജില്ല ആശുപത്രിയിലുള്ളത്. പുതിയ പദ്ധതിയിലൂടെ ജില്ല ആശുപത്രിയിലും സുസജ്ജമായ ട്രോമ കെയർ സംവിധാനം ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളജ് നിർമാണം അനന്തമായി നീളുമ്പോഴും പുതിയ ട്രോമ കെയർ പദ്ധതിയെങ്കിലും മറ്റു ജില്ലകളെക്കാൾ അടിയന്തരമായി വയനാട്ടിൽ നടപ്പാക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.