ലക്ഷങ്ങളുടെ കുടിശ്ശിക; പൊലീസ്​ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് പമ്പുകള്‍ നിർത്തുന്നു

പമ്പുകൾക്ക് ലഭിക്കാനുള്ളത് 50 ലക്ഷത്തിലധികം രൂപ നാദാപുരം: ലക്ഷങ്ങളുടെ കുടിശ്ശികയെ തുടര്‍ന്ന് നാദാപുരത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് പമ്പുകള്‍ നിര്‍ത്തുന്നു. മേഖലയിലെ സുരക്ഷക്കായി ഓടുന്ന കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്കും സ്‌റ്റേഷന്‍ വാഹനങ്ങള്‍ക്കുമാണ് നിലവിലെ കുടിശ്ശിക തീർക്കാതെ ഇന്ധനം നൽകാനാവില്ലെന്ന നിലപാടിൽ പമ്പുടമകളെത്തിയത്. കല്ലാച്ചി, നാദാപുരം, കക്കംവെള്ളി എന്നിവിടങ്ങളിലെ പമ്പുകളില്‍നിന്നാണ് പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍, മൂന്ന് പമ്പുകളിലുമായി ലക്ഷങ്ങള്‍ കുടിശ്ശിക വന്നതോടെയാണ് പമ്പുകാര്‍ എണ്ണ നല്‍കാന്‍ വിമുഖത കാട്ടി തുടങ്ങിയത്. നാദാപുരം കസ്തൂരിക്കുളത്തെ പമ്പില്‍നിന്ന് ഇപ്പോള്‍ പൂര്‍ണമായും ഇന്ധനം നല്‍കുന്നത് നിര്‍ത്തി. മൂന്ന് പമ്പുകളിലുമായി 10 ലക്ഷത്തില്‍പരം രൂപയാണത്രെ കുടിശ്ശികയുള്ളത്. ഫണ്ടുകളുടെ അപര്യാപ്തതയല്ല, മറിച്ച്്് കൃത്യമായി പമ്പുകാര്‍ക്ക് ബില്‍ മാറിനൽകാത്തതാണത്രേ കുടിശ്ശിക വരാന്‍ കാരണം. കോഴിക്കോട് റൂറലില്‍ പൊലീസ് വാഹനങ്ങള്‍ക്ക് എണ്ണയടിച്ച വകയില്‍ വിവിധ പമ്പുകളിലായി ഉടമകള്‍ക്ക് കിട്ടാനുള്ള തുക ഏതാണ്ട് 50 ലക്ഷത്തിന് മുകളിലാണെത്ര. ഇതും ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. ജില്ല പൊലീസ് ആസ്ഥാനത്തുനിന്ന് കൃത്യമായ കണക്കുകള്‍ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അയച്ചുകൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചയാണിതിന് കാരണമാവുന്നത്. മേയ് മുതല്‍ െസപ്റ്റംബര്‍ വരെയുള്ള ബില്ലുകള്‍ ചില പമ്പുകള്‍ക്ക് ലഭിക്കാനുണ്ട്. കൃത്യമായി ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും പമ്പുടമകള്‍ക്ക് പണം ലഭിക്കുന്നതിലെ കാലതാമസമാണ് ഇതിന് ഇടയാക്കുന്നത്. ബില്ലുകള്‍ കൈമാറിയാല്‍ മുമ്പ് ഒരുമാസത്തിനകം തുക ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏറെ വൈകുന്നുവെന്നാണ് പമ്പുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.