എകരൂല്‍: തലയാട് അങ്ങാടിക്കടുത്തുള്ള സെൻറ് ജോർജ് പള്ളിയിലും അയ്യപ്പക്ഷേത്രത്തിലും ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. തിങ്കളാഴ്ച രാവിലെ ആരാധനാലയങ്ങള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പള്ളിയുടെ വാതിലിെൻറ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. പള്ളിക്കുള്ളിലെ ഭണ്ഡാരം സെമിത്തേരി ഭാഗത്തുനിന്ന് കുത്തിപ്പൊളിച്ചനിലയിലാണ് കിട്ടിയത്. പള്ളിയില്‍നിന്ന് ഏകദേശം 10,000 രൂപ നഷ്ടപ്പെട്ടതായി ഫാദര്‍ അമല്‍ കൊച്ചുകൈപ്പേല്‍ പറഞ്ഞു. പള്ളിക്കടുത്ത് നിര്‍ത്തിയിട്ട ഫാദറിെൻറ ബൈക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സ്റ്റാർട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ബസ്‌സ്റ്റോപ്പിനടുത്ത് റോഡില്‍ ഉപേക്ഷിച്ച നിലയിലാണ്. മറ്റു രണ്ട് ബൈക്കുകളും കൊണ്ടുപോകാനുള്ള ശ്രമവും പരാജയപ്പെട്ടതിനാല്‍ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. തലയാട് അയ്യപ്പ ക്ഷേത്രത്തില്‍ കടന്ന മോഷ്ടാക്കള്‍ ശ്രീകോവിലിനടുത്തുള്ള മൂന്നും പുറത്തുള്ള ഒന്നുമടക്കം നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പുലര്‍ച്ച മൂന്നോടെ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശിവദാസന്‍ ശബ്ദം കേട്ടിരുന്നെങ്കിലും പ്രത്യേക ദിവസങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ ക്ഷേത്രത്തില്‍ വരാറുള്ളതിനാല്‍ അസ്വാഭാവികത തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം ശാന്തിക്കാരന്‍ രാവിലെ ആറുമണിയോടെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നു തവണ ചര്‍ച്ചില്‍ മോഷണം നടന്നിരുന്നു. ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ മോഷണവും മോഷണ ശ്രമങ്ങളും ദിനംപ്രതി വര്‍ധിക്കുകയാണ്. എകരൂൽ, വട്ടോളി ബസാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. തലയാട് ഭാഗത്ത് പൊലീസ് നൈറ്റ് പട്രോളിങ് ഇല്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്ക് തുണയാകുന്നതായി പള്ളി ട്രസ്റ്റി ഷാജു എം. ജോര്‍ജ്, ജെയിംസ് മേല്‍വെട്ടം എന്നിവര്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസ്, ഡോഗ് സ്ക്വാഡ്, വടകരയില്‍നിന്ന് വിരലടയാള വിദഗ്ധര്‍ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. KVL2000: തലയാട് അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലൊന്ന് തകര്‍ത്ത നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.