എകരൂല്‍: തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞമാസം 15 മുതല്‍ 20 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെയാണ് ചില്ലറ വില്‍പന. ഉൽപാദനം കുറഞ്ഞതും വിളകള്‍ നശിച്ചതുമാണ് വില കുതിച്ചുയരാന്‍ കാരണമായി ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ കിലോക്ക് 10 രൂപയില്‍ താഴെയായിരുന്നു ചില്ലറ വില്‍പന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തക്കാളി കയറ്റിയയക്കുന്നത് വര്‍ധിച്ചതും വിലക്കയറ്റത്തിന് കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് തക്കാളി എത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ച ചൂടുകാരണം ഉൽപാദനം കുറഞ്ഞതിനെ തുടര്‍ന്ന് അവിടെയുള്ള വ്യാപാരികള്‍ കര്‍ണാടകയില്‍നിന്ന് വന്‍വിലക്ക് തക്കാളി വാങ്ങുന്നതും കേരളത്തിന് തിരിച്ചടിയായി. വരുംദിനങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. വാഹനങ്ങളില്‍ തക്കാളിയെത്തിച്ച് വിറ്റിരുന്ന ചെറുകിട കച്ചവടക്കാരെ നാട്ടിന്‍പുറങ്ങളില്‍ കാണാനില്ല. മറ്റു പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവേ വില വര്‍ധിച്ചതിനോടൊപ്പം പച്ചക്കറികള്‍ക്കും കോഴിയിറച്ചിക്കും വില ഉയരുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.