ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുന്നു ‘സാഫല്യം’ പദ്ധതി എങ്ങുമത്തെിയില്ല: വീടില്ലാതെ ഗുണഭോക്താക്കള്‍ വലയുന്നു

ചേളന്നൂര്‍: ഭൂമിയുടെ ദൗര്‍ലഭ്യത്തിനും വിലവര്‍ധനക്കും ബദല്‍ സംവിധാനമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭവന നിര്‍മാണ ബോര്‍ഡിന്‍െറ സാഫല്യം പദ്ധതിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുകിട്ടാതെ ഗുണഭോക്താക്കള്‍ വലയുന്നു. ചേളന്നൂര്‍ പഞ്ചായത്തിലെ ചിറക്കുഴിയില്‍ രാജീവ്ഗാന്ധി കോളനിക്ക് സമീപമാണ് നാലുവര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതെ ഫ്ളാറ്റ് സമുച്ചയം പാതി വഴിയിലായിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് 66 ഗുണഭോക്താക്കളില്‍നിന്ന് 50,000 രൂപ മുന്‍കൂര്‍ വാങ്ങിയാണ് പണിയാരംഭിച്ചത്. സര്‍ക്കാര്‍ സബ്സിഡിയും ഹഡ്കോ വായ്പ ധനസഹായവും സമന്വയിപ്പിച്ച് സന്നദ്ധ സംഘടനകളുടെയും ഗുണഭോക്താക്കളുടെയും വിഹിതവും ഉറപ്പാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുക എന്നാണ് ഗുണഭോക്താക്കളെ അറിയിച്ചിരുന്നത്. ഒരു കിടക്കമുറി, ഹാള്‍, അടുക്കള, ഒരു കുളിമുറി ഉള്‍പ്പെടുന്ന 280 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഫ്ളാറ്റാണ് ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ഫ്ളാറ്റിലേക്കുള്ള വൈദ്യുതി, ജലം എന്നിവ പഞ്ചായത്ത് പങ്കാളിത്തത്തിലായിരിക്കുമെന്നും പറഞ്ഞിരുന്നു. മൂന്നുനില ഫ്ളാറ്റിന്‍െറ കെട്ടിടം ഉയര്‍ന്നിട്ടുണ്ടെങ്കിലും പണി പാതിയിലേറെ അവശേഷിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിന്നുപോയ പണി പൂര്‍ത്തിയാക്കാന്‍ ലോണെടുക്കണമെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താക്കളില്‍നിന്ന് കരാറുണ്ടാക്കി ഭവനനിര്‍മാണബോര്‍ഡ് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ലോണ്‍ അനുവദിക്കാന്‍ പലരും വിസമ്മതിക്കുകയായിരുന്നു. ആറുമാസം മുമ്പ് ഗുണഭോക്താവിന്‍െറ ഈടിന്മേല്‍ ഓരോ ഗുണഭോക്താവില്‍നിന്നും രണ്ടുലക്ഷം രൂപ കെ.ഡി.സി ബാങ്കില്‍നിന്ന് ലോണെടുക്കാന്‍ ഭവന നിര്‍മാണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചെങ്കിലും എങ്ങുമത്തെിയില്ല. പണി പൂര്‍ത്തീകരിക്കാതെ നീട്ടിക്കൊണ്ട് പോകുന്നതുമൂലം ഗുണഭോക്താവിന്‍െറ സാമ്പത്തികബാധ്യത ഏറുകയാണ്. പുറത്തെ സിമന്‍റ് തേപ്പ്, നിലംപണി തുടങ്ങി വലിയൊരു ഭാഗം പണി പൂര്‍ത്തീകരിക്കാനും ഉണ്ട്. വീട് ലഭിക്കുമെന്ന് കരുതി കടം വാങ്ങിയും മറ്റും പണമടച്ച നിത്യവൃത്തിക്കുപോലും വകയില്ലാത്തവര്‍ വെട്ടിലായിരിക്കുകയാണ്. ഇതുവരെ ഒരു ഫ്ളാറ്റിന് മൂന്നരലക്ഷം രൂപ ചെലവായതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയും 25,000 രൂപ ഗുണഭോക്തൃവിഹിതവും 25,000 രൂപ സ്പോണ്‍സര്‍ഷിപ്പും ഒരുലക്ഷം രൂപ ഹഡ്കോ വായ്പ എന്നീ നിലക്കായിരുന്നു പദ്ധതി. ഹഡ്കോ വായ്പയായ ഒരുലക്ഷം ലഭിക്കാതായതോടെയാണ് കെ.ഡി.സി ബാങ്കിനെ ഭവനനിര്‍മാണബോര്‍ഡ് സഹായത്തിന് സമീപിച്ചത്. ലോണ്‍ കിട്ടിയാല്‍ ഒന്നരമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ അധികൃതരുടെ ഭാഷ്യം. എന്നാല്‍, കെ.ഡി.സി ബാങ്കില്‍നിന്ന് ലോണ്‍ നല്‍കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ളെന്ന് ബാങ്ക് ഭാരവാഹി അറിയിച്ചു. ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുമ്പോഴും പട്ടിണിപ്പാവങ്ങളാണ് കൂരയില്ലാതെ വാടകവീട്ടിലും മറ്റുമായി ദിവസം തള്ളിനീക്കുന്നത്. പാര്‍പ്പിടം പൗരാവകാശമായി അംഗീകരിച്ച്, 2012ല്‍ സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദാരിദ്ര്യമേഖലക്ക് താഴെയുള്ള ജനവിഭാഗങ്ങള്‍ക്കായാണ് സാഫല്യം പദ്ധതി ആരംഭിച്ചത്. 280 ചതുരശ്ര അടി എന്നത് ഭേദഗതി വരുത്തി 325 ചതുരശ്ര അടിയാക്കിയതായി ഭവനനിര്‍മാണബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോസഫ് ജോണി പറയുന്നു. നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.