അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി –മന്ത്രി ജി. സുധാകരന്‍

തിരുവമ്പാടി: പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ളെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പുല്ലൂരാംപാറ ഇലന്ത് കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും. ജോലി കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകും. സംസ്ഥാനത്ത് നിര്‍മിക്കുന്ന റോഡുകളും പാലങ്ങളും ഗുണമേന്മയോടെ നിര്‍മിക്കുകയെന്നതിന് പ്രത്യേക പരിഗണന നല്‍കും. സ്വാഭാവിക റബര്‍ ഉപയോഗിച്ചുള്ള റോഡ് ടാറിങ്ങിന് മാത്രമേ ഭരണാനുമതി നല്‍കുകയുള്ളൂ.റോഡ് നിര്‍മ്മാണത്തിന് 90 ശതമാനവും റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കണം. ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക്, കയര്‍ എന്നിവയും പ്രയോജനപ്പെടുത്തണം. സര്‍ക്കാറിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും റോഡും പാലങ്ങളും നിര്‍മിക്കുന്നതില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ തടസ്സമാകില്ളെന്നും മന്ത്രി വ്യക്തമാക്കി. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍, ജില്ല പഞ്ചായത്തംഗം അന്നമ്മ മാത്യു, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. വിനീതന്‍, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, ടി.ജെ. കുര്യാച്ചന്‍, ഫാ. ജോണ്‍ കളരിപറമ്പില്‍, ടി. വിശ്വനാഥന്‍, പി.സി. മാത്യു, എം.സി. കുര്യന്‍, കെ. മോഹനന്‍, പി.ടി. മാത്യു, കെ.എം. മുഹമ്മദലി, ആര്‍. സിന്ധു എന്നിവര്‍ സംസാരിച്ചു. പാലം തുറന്നതോടെ ഇതുവഴി തിരുവമ്പാടിയില്‍നിന്ന് അടിവാരത്തേക്ക് ബസ് സര്‍വിസ് തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.