പുതിയാപ്പയിൽ തിങ്കളാഴ്ച രണ്ടുപേർക്കുകൂടി മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: പുതിയാപ്പയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മൂന്നുേപർക്ക് മലേറിയ സ്ഥിരീകരിച്ചു. ഞായറാഴ്ച ഒരാൾക്കും തിങ്കളാഴ്ച രണ്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയാപ്പ ഹാർബറിൽ മത്സ്യത്തൊഴിലാളിയായ ഒരാൾക്കും പ്രദേശവാസിയായ മറ്റൊരാൾക്കുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഹാർബറിലും പരിസരപ്രദേശത്തും പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും സജീവമായി നടക്കുന്നുണ്ട്. ജില്ല ആരോഗ്യവകുപ്പും കോർപറേഷൻ ആരോഗ്യവിഭാഗവും നാട്ടുകാരും ചേർന്ന് ഞായറാഴ്ചയാണ് ശുചീകരണം തുടങ്ങിയത്. ഹാർബറിൽ ഉപയോഗശൂന്യമായി, വെള്ളം കെട്ടിക്കിടന്ന ഫൈബർബോട്ടുകളിലെ വെള്ളം ഒഴിവാക്കി മറിച്ചിട്ടു. ജെ.സി.ബി ഉപയോഗിച്ചാണ് ഇതുചെയ്തത്. ഹാർബറിലും പരിസരത്തും കൊതുകിനെയും കൂത്താടികളെയും നശിപ്പിക്കാനായി സ്പ്രേയിങ് നടത്തിയിട്ടുണ്ട്. സമീപപ്രദേശത്തെ വീടുകളിലും ആരോഗ്യപ്രവർത്തകർ ഉറവിടനശീകരണവും പനി സർവേയും നടത്തി. എ.കെ. ശശീന്ദ്രൻ എം.എൽ.എയും പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ഹാർബറിലെത്തിയിരുന്നു. ഹാർബർ, പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രം, പുതിയനിരത്ത് നാഷനൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ഫീഡർ ക്ലിനിക്കും രക്തപരിശോധന ക്യാമ്പും നടത്തി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, വാർഡ് കൗൺസിലർ നിഷ, ജില്ല മലേറിയ ഓഫിസർ പ്രകാശ്കുമാർ, ടെക്നിക്കൽ അസിസ്റ്റൻറ് നാരായണൻ ചെർള, തലക്കുളത്തൂർ, പുതിയാപ്പ പി.എച്ച്.സികളിലെ ഡോക്ടർമാർ, വെക്ടർ കൺട്രോൾ യൂനിറ്റ്, കണ്ടിൻജൻസി ജീവനക്കാർ, അരയസമാജം പ്രവർത്തകർ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.