കുടുംബശ്രീ അംഗങ്ങളുടെ തിരഞ്ഞെടുത്ത രചനകൾ സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കും കോഴിക്കോട്: കുടുംബശ്രീ തയാറാക്കുന്ന മാസികകളിൽനിന്ന് തിരഞ്ഞെടുക്കുന്ന രചനകള്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ വൈശാഖൻ. സാഹിത്യ അക്കാദമിക്കൊപ്പം ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച കുടുംബശ്രീ ശില്‍പശാലയായ 'ആവിഷ്‌കാര' ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാരോ വര്‍ഷവുമുള്ള രചനകളില്‍ മികച്ചവ പരിഗണിച്ച് പ്രസിദ്ധീകരിക്കാനാണ് ശ്രമിക്കുക. നഗ്നത കാണിക്കുന്ന നടിയെ കാണാനാണ് കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായത്. കാഴ്ച വളരെ മോശമായി നമ്മെ സ്വാധീനിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. ഇതിൽ ലജ്ജിക്കണം. സ്ത്രീയുടെ മാറുമറക്കാനുള്ള അവകാശത്തിന് സമരംചെയ്ത നമ്മുടെ ചരിത്രത്തെ നിരാകരിക്കുന്നതായി മാറി പുതിയ സംസ്കാരം. കലകളെല്ലാം പ്രതിരോധമാണ്. സ്വാതന്ത്ര്യത്തില്‍ നിന്നാണ് കല വളരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുമ്പോള്‍ കുഞ്ഞ് നിലവിളിച്ചുകൊണ്ട് പ്രതിരോധിക്കുന്നത് ആവിഷ്‌കാരമാണ്. സുരക്ഷിതത്വത്തിനായുള്ള ആ നിലവിളി തന്നെയാണ് മനുഷ്യൻ തുടരുന്നത്. പാതിരാത്രി സ്ത്രീകള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് നാട് ജനാധിപത്യമുള്ളതാവുക. പുരുഷന്മാര്‍ സൃഷ്ടിച്ചുവെച്ചതല്ല സ്ത്രീ. കേരളീയ സമൂഹം പൊളിെച്ചഴുത്തിന് തയാറാകണം. തൊഴിലാളികളടക്കം എല്ലാവരിലും എത്തുന്നതാണ് അക്കാദമിയെന്നും പണ്ഡിതന്‍മാര്‍ക്ക് ചര്‍ച്ചചെയ്യാൻ മാത്രമുള്ള സംവിധാനമല്ല അതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികിഷോര്‍ അധ്യക്ഷതവഹിച്ചു. സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായർ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, കുടുംബശ്രീ സംസ്ഥാന പ്രോഗാം ഓഫിസര്‍ ജി.എസ്. അമൃത, ജില്ല മിഷന്‍ കോ-ഒാഡിനേറ്റര്‍ പി.സി. കവിത എന്നിവര്‍ സംസാരിച്ചു. പടം pk 04
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.