തിരുവനന്തപുരം: ഗവർണർ വിളിച്ചയുടനെ കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി പോയത്, റവന്യൂ മന്ത്രി അറിയാതെ മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചത് തുടങ്ങിയ സംഭവങ്ങളിൽ എൽ.ഡി.എഫിൽ ഭിന്നത. നടപടികളെ പരസ്യമായി വിമർശിച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണറുടെ നടപടിയെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരോക്ഷമായി വിമർശിച്ചു. എന്നാൽ, കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്ന പൊതുനിലപാടിലാണ് സി.പി.എം സംസ്ഥാനസമിതി യോഗം എത്തിയത്. ഗവർണർ വിളിച്ചയുടൻ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി പോയത് ശരിയായില്ലെന്ന പരിഹാസമാണ് കാനം രാജേന്ദ്രൻ നടത്തിയത്. ഗവർണറുടെ നടപടിയെ നിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഗവർണറുടേത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നും ഫെഡറൽ സംവിധാനത്തിൽ ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നത് ശരിയാണോയെന്നും ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും കാനം പറഞ്ഞു. മൂന്നാർ വിഷയത്തിലും സി.പി.െഎയുടെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു. രാജ്ഭവനിലെ കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രിയെ 'സമൺ' ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും അത്തരമൊരു ട്വിറ്റർ സന്ദേശം ഗവർണർ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി യോഗത്തിലും ഗവർണറുടെ നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. അതിെൻറ തുടർച്ചയായാണ് ലേഖനത്തിലുള്ള കോടിയേരിയുടെയും വിമർശനം. സമാധാനം എന്നത് സംസ്ഥാന സർക്കാറിെൻറ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ തലയിടാൻ സർക്കാർ ആരെയും അനുവദിക്കില്ല. ഇൗ വിഷയത്തിൽ ഉപദേശകെൻറ റോൾ മാത്രമാണ് ഗവർണർക്കുള്ളത്. മുഖ്യമന്ത്രി പോയില്ലായിരുന്നെങ്കിൽ ഉണ്ടായേക്കാവുന്ന വിവാദം ചെറുതായിരിക്കില്ലെന്നും ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ട്വീറ്റ് ചെയ്ത നടപടി ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മാത്രം പറഞ്ഞ് അദ്ദേഹം വിമർശനം മയപ്പെടുത്തി. ഗവർണറെ പല പ്രശ്നങ്ങളിലും ബി.ജെ.പി നേതാക്കൾ നേരത്തേ വിമർശിച്ച സാഹചര്യത്തിൽ അതുകൂടി കണക്കിലെടുത്തുള്ള സമീപനമാകാം ഗവർണർ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ചേർന്ന സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ ഗവർണറുടെ നടപടി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ, ഗവർണറുമായി തുറന്നപോരിന് പോയാൽ എതിർപാർട്ടികൾ മുതലെടുപ്പ് നടത്തുമെന്നും അതിനാൽ ഇൗ സംഭവത്തിൽ അസ്വാഭാവികത കാണേണ്ടതില്ലെന്ന നിഗമനത്തിലാണ് സംസ്ഥാനസമിതി എത്തിച്ചേർന്നത്. ഗവർണർ വിളിച്ചുവരുത്തിയതിനെ സി.പി.ഐ സെക്രട്ടറി വിമർശിച്ചല്ലോ എന്ന ചോദ്യത്തിന് ഓരോ പാർട്ടിക്കും അവരവരുടെ അഭിപ്രായങ്ങളുണ്ടാകുമെന്നും കോടിയേരി പ്രതികരിച്ചു. എന്നാൽ, മുന്നണിക്കുള്ളിൽ ഇൗ നടപടി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.