അടിയന്തരമായി ചളി നീക്കണം: കനോലി കനാലിെൻറ പ്രതാപം വീണ്ടെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: കോഴിക്കോട് കനോലി കനാലിെൻറ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് ഹൈകോടതി. മാലിന്യങ്ങൾ കെട്ടി നിശ്ചലമായ നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ കുറച്ചുകാലം കൊണ്ട് കനാൽ അപ്രത്യക്ഷമാകുമെന്നും ഇൗ സാഹചര്യത്തിൽ അടിയന്തരമായി ചളി നീക്കണമെന്നും കോടതി നിർദേശിച്ചു. കനാൽ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്ത് നടപ്പാക്കണം. കനോലി കനാലിെൻറ സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിനി ജന്നത്ത് നിസ ഉൾപ്പെടെ 11 പേർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 1848ൽ മലബാറിലെ ബ്രിട്ടീഷ് കലക്ടറായിരുന്ന ഹെൻറി വാലൈൻറൻ കനോലിയാണ് ഈ കനാൽ ചരക്കുനീക്കത്തിനും ഉൾനാടൻ ജലഗതാഗതത്തിനുമായി തുറന്നുകൊടുത്തത്. എന്നാൽ, ട്രെയിനുകളുടെ വരവോടെ കനാലിെൻറ ഉപയോഗം കുറഞ്ഞു. ഇപ്പോൾ കോഴിക്കോട് നഗരസഭ പരിധിയിലുള്ളവരുടെ മാലിന്യനിക്ഷേപ കേന്ദ്രമാണിത്. ചളിയും മാലിന്യങ്ങളും അടിഞ്ഞ് കനാൽ നികന്ന നിലയിലാണെന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം -കൊടുങ്ങല്ലൂർ ദേശീയ ജലപാത കനോലി കനാലിെൻറ ആരംഭ ഭാഗമായ മൂരിയാടുവരെ നീട്ടിയിട്ടുണ്ട്. മൂരിയാട് മുതൽ നീലേശ്വരം വരെ സംസ്ഥാന ജലപാതയാക്കാനും പദ്ധതിയുണ്ട്. ടൂറിസം, ചരക്ക് ഗതാഗതം എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി. കനോലി കനാലിനെ ഇനിയും മാലിന്യനിക്ഷേപമായി തുടരാൻ അനുവദിച്ചാൽ ജലഗതാഗതം ഒട്ടും സാധ്യമല്ലാത്ത അവസ്ഥയിലാവും. നികത്തു ഭൂമിയായി കനാൽ മാറും. കൈയേറ്റവും വ്യാപകമാവും. അടിയന്തരമായി ചളി നീക്കം നടത്തണമെന്നതിലൂടെ കനാലിെൻറ വീതികൂട്ടുന്നതിൽനിന്ന് സർക്കാറിനെ ഒഴിവാക്കുകയല്ല ചെയ്യുന്നത്. ചളി നീക്കി എട്ട് മീറ്ററെങ്കിലും ആഴമുള്ള കനാലാക്കി നിലനിർത്താനാണ് മുൻഗണന നൽകേണ്ടത്. ഇതിന് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.