ടാപ്പിങ് തൊഴിലാളിയുടെ വെട്ടേറ്റ് നാലു പേര്‍ക്ക് പരിക്ക്

കൊടിയത്തൂര്‍: ടാപ്പിങ് തൊഴിലാളിയായ യുവാവിന്‍െറ പരാക്രമത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റു. ഗോതമ്പറോഡ് തലപ്പൊയില്‍ മുള്ളൂര്‍ ജോസ്കുട്ടിയാണ് (36) മൂന്ന് വീടുകളിലത്തെി നാലുപേരെ വെട്ടിയത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പറോഡ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാട്ടത്തൊടി കാദറിന്‍െറ ഭാര്യ ലൈലാബി (45), മകള്‍ ഫിന്‍സി (22), ഡി.സി.സി സെക്രട്ടറി സി.ജെ. ആന്‍റണിയുടെ മകന്‍ നിഖില്‍ ആന്‍റണി (19), മുതിരപ്പൊയില്‍ ബെന്നി (50) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാദറിനെ അന്വേഷിച്ച് വീട്ടിലത്തെിയ പ്രതി വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി ഭാര്യ ലൈലാബിയെയും (45) മകള്‍ ഫിന്‍സിയെയും (22) വെട്ടുകയായിരുന്നു. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ ഫിന്‍സിയുടെ പരിക്ക് ഗുരുതരമാണ്. തുടര്‍ന്ന് സി.ജെ. ആന്‍റണിയുടെ വീട്ടിലത്തെി മകന്‍ നിഖില്‍ ആന്‍റണിയെ (19) വെട്ടി. പിന്നീടാണ് വീടിനടുത്ത് പറമ്പില്‍ കാടുവെട്ടിക്കൊണ്ടിരിക്കുകയായിരുന്ന മുതിരപ്പൊയില്‍ ബെന്നിയെ (50) വെട്ടിയത്. കൃത്യം നടത്തിയതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസ്കുട്ടിയെ ഗോതമ്പറോഡില്‍വെച്ച് നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുക്കം എസ്.ഐ അബ്ദുറഹ്മാന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ ലൈലാബിയെയും ഫിന്‍സിയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബെന്നിയെ മിംസ് ആശുപത്രിയിലും നിഖിലിനെ കെ.എം.സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഫിന്‍സി അപകടനില തരണംചെയ്തിട്ടില്ല. ദിവസങ്ങളായി പ്രതി മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.