കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അംഗീകാരമില്ളെന്ന് ചൂണ്ടിക്കാണിച്ച് പറമ്പില്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റിലെ അന്തേവാസികളായ പത്ത് കുട്ടികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അധികൃതര്‍ ഏറ്റെടുത്ത് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസിന്‍െറ നേതൃത്വത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത ആറ് ആണ്‍കുട്ടികളെയും നാല് പെണ്‍കുട്ടികളെയും മാറ്റിയത്. വെള്ളിമാട്കുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടികളെ സെന്‍റ് വിന്‍സന്‍റ് ഹോമിലേക്കും ആണ്‍കുട്ടികളെ നഗരത്തിലെ ഫ്രീബേര്‍ഡ്സിലേക്കും മാറ്റി. 12 അന്തേവാസികളുള്ള സ്ഥാപനത്തിലെ 18 വയസ്സ് പൂര്‍ത്തിയായ രണ്ടുപെണ്‍കുട്ടികളെ കൊണ്ടുപോയിട്ടില്ല. എട്ടു വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. പറമ്പില്‍ ബസാറില്‍ തിരുവനന്തപുരം സ്വദേശിയായ സുമതിയമ്മ പത്ത് വര്‍ഷമായി നടത്തുന്ന സ്ഥാപനമാണ് നന്മ ട്രസ്റ്റ്. ഇതിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അംഗീകാരമില്ളെന്നും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കാണിച്ച് മുമ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു. നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന പേരില്‍ 2006ലാണ് രജിസ്റ്റര്‍ ചെയ്തത്. അനാഥാലയമായിട്ടല്ല, സ്വന്തം വീട്ടില്‍ മക്കളെ വളര്‍ത്തുന്നതുപോലെയാണ് കുട്ടികളെ വളര്‍ത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. അംഗീകാരത്തിനായി ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും വാടകക്കെട്ടിടമായതിനാല്‍ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. കെട്ടിടത്തിന്‍െറ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. വാടകവീടിനോട് ചേര്‍ന്ന് സുമതി പത്ത് സെന്‍റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ കെട്ടിടം പണിയാമെന്നും ഒരു വര്‍ഷം സാവകാശം നല്‍കിയാല്‍ മറ്റ് നടപടി പൂര്‍ത്തിയാക്കാമെന്നുമായിരുന്നു പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കെ.ടി. ജലീലിനും നിവേദനവും നല്‍കിയിരുന്നു. അതിനിടയില്‍ ബാലാവകാശ കമീഷന്‍െറ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ അംഗീകാരവും സൗകര്യവും സുരക്ഷിതത്വവുമില്ളെന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്യോഗസ്ഥര്‍ എത്തിയത്. എം.കെ. രാഘവന്‍ എം.പിയും കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അപ്പുക്കുട്ടനും സ്ഥലത്തത്തെി പ്രശ്നത്തിലിടപെട്ടു. നിയമപരമായി സ്ഥാപനത്തിന് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ സഹായവും നല്‍കുമെന്നും എം.പി ഉറപ്പുനല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.