കക്കോവ് പള്ളിയില്‍ എ.പി–ഇ.കെ സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്

കാരാട്: ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കക്കോവ് ജുമുഅത്ത് പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരം മുടങ്ങി. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട 10 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നമസ്കാരത്തിന് തൊട്ടുമുമ്പാണ് സംഭവം. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഒരുവര്‍ഷത്തിലധികമായി ഇവിടെ സംഘര്‍ഷവും കേസുകളും നിലനില്‍ക്കുന്നുണ്ട്. പള്ളി ഇമാമിനെയും സഹായിയെയും നിയമിക്കുന്നതു സംബന്ധിച്ചും പള്ളിയുടെ ഭരണസമിതിയുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചുമാണ് തര്‍ക്കമുള്ളത്. തര്‍ക്കം വഖഫ് ട്രൈബ്യൂണലിലും ഹൈകോടതിയിലുമായി നടക്കുകയാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതു സംബന്ധിച്ച് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ വാഴക്കാട് എസ്.ഐ ദയാശീലന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല. തുടര്‍ന്നാണ് ജുമുഅ ബാങ്കിനുശേഷം എ.പി-ഇ.കെ വിഭാഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയായത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി ആളുകളെ വിരട്ടിയോടിക്കുകയായിരുന്നു. പള്ളി താല്‍ക്കാലികമായി പൂട്ടിയിട്ടുണ്ട്. എ.പി വിഭാഗത്തില്‍പെട്ട വി.പി. മുഹമ്മദ് (50), ടി.പി. അബ്ദുല്‍ ഹമീദ് (33), ടി.പി. സൈതലവി (45), പി.കെ. മുസ്തഫ (36), കെ.വി. മുഹമ്മദ് ജുനൈദ് (22) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇ.കെ വിഭാഗക്കാരായ കണ്ണാടികുഴിയില്‍ മുഹമ്മദ് (55), ചിറക്കല്‍ കെ.വി. ഹിബത്തുല്ല മുസ്ലിയാര്‍ (65), ചെറുമണ്ണില്‍ അബ്ദുറഹിമാന്‍ (62), പീടികതടത്തില്‍ അബ്ദുല്‍റഷീദ് മുസ്ലിയാര്‍ (40), ചെറുമണ്ണില്‍ അബ്ദുല്‍ജബ്ബാര്‍ (30) എന്നിവരെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.