വോട്ടെണ്ണലിന് ജെ.ഡി.ടി കാമ്പസ് ഒരുങ്ങി

കോഴിക്കോട്: ജില്ലയിലെ ഏക വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാട്കുന്നിലെ ജെ.ഡി.ടി ഇസ്ലാം കാമ്പസ് വോട്ടെണ്ണലിന് സജ്ജം. ഓരോ മണ്ഡലങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. രാവിലെ ഏഴോടെതന്നെ റിട്ടേണിങ് ഓഫിസര്‍മാര്‍, നിരീക്ഷകര്‍, കൗണ്ടിങ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലത്തെും. സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കുമുള്ള പാസുകള്‍ ഏഴുമണിയോടെ വിതരണം ചെയ്യും. 13 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളില്‍നിന്ന് കൗണ്ടിങ് സെന്‍ററിലെ ടേബ്ളുകളിലേക്ക് ഓരോ റൗണ്ടിലേക്കുമുള്ളവ എത്തിച്ചശേഷമാണ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ നടക്കുക. വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് ഒരു കേന്ദ്രത്തില്‍ 12 മുതല്‍ 14 വരെ ടേബ്ളുകളുണ്ടാവും. ഒരു ടേബ്ളില്‍ ഒരുയന്ത്രം എന്ന നിലയിലാണ് ഓരോ റൗണ്ടിലും വോട്ടെണ്ണല്‍. ഇതിനുപുറമെ റിട്ടേണിങ് ഓഫിസര്‍ക്ക് പ്രത്യേകമായ ടേബ്ളുമുണ്ടാവും. ഈ ടേബ്ളില്‍ കൃത്യം എട്ടുമണിക്ക് തപാല്‍വോട്ടുകള്‍ എണ്ണുന്നതോടെയാണ് വോട്ടെണ്ണലിന് തുടക്കമാവുക. ഒരോ ടേബ്ളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്‍റ്, കൗണ്ടിങ് മൈക്രോ ഓബ്സര്‍വര്‍ എന്നിവര്‍ വീതമുണ്ടാവും. ഓരോ വോട്ടിങ് യന്ത്രത്തിലേയും വോട്ടുകള്‍ എണ്ണുന്ന മുറക്ക് അവയുടെ എണ്ണം പിങ്ക് നിറത്തിലുള്ള ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഒപ്പുവെച്ച ശേഷം റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്തത്തെിക്കും. റിട്ടേണിങ് ഓഫിസര്‍ ഇത് പരിശോധിച്ച് ടാബുലേഷനുവേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട സെല്ലിലേക്ക് കൈമാറും. ഇവിടെനിന്നാണ് വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് കമീഷന് അയക്കുക. അതോടൊപ്പം ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യും. രാവിലെ 8.10ഓടെ ആദ്യഫലങ്ങള്‍ പുറത്തുവരുന്ന രീതിയിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനകം അന്തിമഫലം പ്രഖ്യാപിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് എല്ലാ മണ്ഡലങ്ങളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളുള്‍പ്പെടെ വോട്ടെടുപ്പ് സാമഗ്രികള്‍ ജെ.ഡി.ടിയിലെ സ്ട്രോങ് റൂമുകളിലത്തെിയത്. സംസ്ഥാന പൊലീസ്, സി.എ.പി.എഫ് ഉദ്യോഗസ്ഥരുടെ ശക്തമായ കാവലിലാണ് ഓരോ സ്ട്രോങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും. പൊലീസിന്‍െറ ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നിരീക്ഷകര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്‍റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിങ് രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി. വോട്ടര്‍മാര്‍ ഒപ്പിട്ട വോട്ട് രജിസ്റ്ററിലെ എണ്ണം പ്രിസൈഡിങ് ഓഫിസറുടെ ഡയറിയുമായും മറ്റു രേഖകളുമായും തട്ടിച്ചുനോക്കി പൊരുത്തക്കേടുകളില്ളെന്ന് ഉറപ്പുവരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.