കാരശ്ശേരി പഞ്ചായത്തിനെതിരെ യു.ഡി.എഫ്; രാഷ്ട്രീയ മുതലെടുപ്പെന്ന് പഞ്ചായത്ത്

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ചെറുപുഴയില്‍ പാലിയില്‍ കുടിവെള്ള പദ്ധതിക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും പോര് തുടങ്ങി. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കുമാരനല്ലൂര്‍ അങ്ങാടിയിലെ ഒരു കെട്ടിടത്തിലെ കക്കൂസ് മാലിന്യമാണ് പുഴയോരത്ത് തളളിയതെന്നും ഈ വിഷയത്തില്‍ പഞ്ചായത്തധികൃതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചാണ് യു.ഡി.എഫ് രംഗത്തു വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറം സ്വദേശിയെ അറസ്റ്റു ചെയ്യുകയും മാലിന്യം തള്ളാനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റുചെയ്തതായി പറയുന്ന ആള്‍ പ്രതിയല്ളെന്നും യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ കാരശ്ശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മുക്കം ബ്ളോക് പ്രസിഡന്‍റ് എം.ടി. അശ്റഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അതേസമയം, മാലിന്യം തള്ളിയ വിഷയത്തില്‍ പ്രചാരണവും സമരവും നടത്തുന്ന യു.ഡി.എഫിന്‍േറത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാലിന്യം തള്ളിയ വിവരം അറിഞ്ഞയുടനെ സെക്രട്ടറി, എച്ച്.ഐ എന്നിവര്‍ക്കൊപ്പം താന്‍ സ്ഥലം സന്ദര്‍ശിക്കുകയും രേഖാമൂലവും നേരിട്ടും പൊലീസില്‍ അടിയന്തര നടപടിക്ക് ആവശ്യപ്പെടുകയും ചെയ്തു. താല്‍ക്കാലികമായി പ്രദേശത്ത് കുടിവെള്ളവും ലഭ്യമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളെ പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിന്നെയും എന്തിനാണ് മാര്‍ച്ചും സമരവുമായി യു.ഡി.എഫ് വരുന്നതെന്നും പഞ്ചായത്തിന്‍െറ അധികാരം പൂര്‍ണമായും ഇക്കാര്യത്തില്‍ വിനിയോഗിച്ചതായും പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് വി.പി. ജമീല, വാര്‍ഡംഗങ്ങളായ അബ്ദുല്ല കുമാരനല്ലൂര്‍, സജി തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.