കോഴിക്കോട്: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 35 പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനായി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി വിവിധ ഏജന്‍സികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കും. നഗരാസൂത്രണ സമിതിയുടെ തീരുമാനപ്രകാരമാണ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചത്. കോര്‍പറേഷനില്‍ ഹെല്‍ത്ത് ഓഫിസറുടെ തസ്തികയില്‍ കുറെ വര്‍ഷങ്ങളായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരെ നിയമിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണയോഗ്യതയുള്ള ഹെല്‍ത്ത് ഓഫിസറെ നിയമിക്കുന്നതിനായി ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. ഖരമാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ആന്‍ഡ് ഹാന്‍ഡ്ലിങ് റൂളില്‍ പ്രതിപാദിച്ചിരിക്കുന്ന രീതിയില്‍ കോര്‍പറേഷനില്‍ ബഫര്‍ സോണുകള്‍ പ്രഖ്യാപിക്കാനും ഖരമാലിന്യ നിര്‍മാര്‍ജനത്തിന് കര്‍ശനനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിന്‍െറ ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ പ്ളാസ്്റ്റിക് ഉപയോഗത്തിന് നിയന്ത്രണംവരും. 50 മൈക്രോണിനുകീഴിലുള്ള പ്ളാസ്റ്റിക് കവറുകള്‍ നിരോധിക്കും. പ്ളാസ്്റ്റിക് നിര്‍മാതാക്കളുടെ സംഘടനയുമായി സഹകരിച്ച് മാലിന്യ ഉല്‍പാദനകേന്ദ്രത്തില്‍തന്നെ സംസ്കരിക്കാനുള്ള പദ്ധതികള്‍ ആലോചിക്കും. മീഞ്ചന്ത വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് മേയര്‍ ഉറപ്പുനല്‍കി. എം.എല്‍.എമാരുടെ സഹകരണത്തോടൊപ്പം കൗണ്‍സില്‍ നേതൃത്വവും ഇക്കാര്യത്തില്‍ ഇടപെടും. കോര്‍പറേഷനിലെ ശോച്യാവസ്ഥയിലുള്ള മറ്റു സ്കൂളുകളുടെ കാര്യവും പരിഗണിക്കും. നമ്പിടി നാരായണനാണ് ഇക്കാര്യത്തില്‍ ശ്രദ്ധക്ഷണിച്ചത്. നഗരത്തിലെ അശാസ്ത്രീയമായി നിര്‍മിച്ച ചുറ്റുമതിലുകള്‍ മൂലമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് കെ.എം. റഫീഖ് ശ്രദ്ധക്ഷണിച്ചു. കോര്‍പറേഷനിലെ ശിശുമന്ദിരങ്ങളില്‍ ഉച്ചഭക്ഷണം ലഭ്യമല്ലാത്തതിനെക്കുറിച്ചും ഇവിടത്തെ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ചും കുഞ്ഞാമുട്ടിയും കല്ലുവെട്ടുകുഴി ഹെല്‍ത്ത് സെന്‍ററില്‍ ഡോക്ടറില്ലാത്ത കാര്യം എം. മൊയ്തീനും ശ്രദ്ധയില്‍പെടുത്തി. സിവില്‍ സ്്റ്റേഷന്‍ ജി.യു.പി സ്കൂളിന്‍െറ കെട്ടിടം ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ അനധികൃതമായി സ്വന്തമാക്കിയിരിക്കുകയാണെന്ന് കെ.സി. ശോഭിതയും ബേപ്പൂര്‍ റോഡില്‍ വട്ടക്കിണര്‍ ഭാഗത്ത് കെട്ടിടങ്ങള്‍ അനധികൃതമായി റോഡ് കൈയേറ്റം ചെയ്ത കാര്യം പേരോത്ത് പ്രകാശനും ശ്രദ്ധയില്‍പെടുത്തി. എലത്തൂരില്‍ നിരവധി വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണെന്ന് റഹ്്യ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, വിദ്യാഭ്യാസ സ്്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. പി.എം. നിയാസ് എന്നിവര്‍ സംസാരിച്ചു. വിവിധ പൊതുമരാമത്ത് ജോലികളുള്‍പ്പെടെയുള്ള 198 പ്രമേയങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.