മിനി ബസുകളില്‍ വിദ്യാര്‍ഥികള്‍ ക്ളീനര്‍മാരാകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു

നന്മണ്ട: ഗ്രാമീണ റൂട്ടുകളിലെ മിനി ബസുകളില്‍ വിദ്യാര്‍ഥികള്‍ ക്ളീനര്‍മാരാകുന്നത് അപകടം ക്ഷണിച്ചുവരുത്തു. കാക്കൂര്‍, നരിക്കുനി, ബാലുശ്ശേരി, കരിയാത്തന്‍കാവ്, ബാലുശ്ശേരി -കിനാലൂര്‍, ബാലുശ്ശേരി -വീര്യമ്പ്രം തുടങ്ങിയ ഗ്രാമീണറൂട്ടുകളിലെ മിനി ബസുകളിലാണ് വിദ്യാര്‍ഥികള്‍ രാവിലെയും വൈകീട്ടും ക്ളീനര്‍മാരുടെ റോള്‍ ഏറ്റെടുക്കുന്നത്. ഇത്തരം ബസുകളില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് ജോലിയിലുണ്ടാവുക. ബസിന്‍െറ ഡോര്‍ തുറന്നുകൊടുക്കാനും ബെല്‍ അടിക്കാനുമായാണ് ഇത്തരത്തില്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. ഇന്നലെ കാക്കൂര്‍ പി.സി പാലം ക്ഷേത്രത്തിന് സമീപം മിനി ബസില്‍ കയറുന്ന വീട്ടമ്മ തലനാരിഴ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. വീട്ടമ്മ ബസിലേക്ക് കയറുന്നതിനിടെ ‘കുട്ടി ക്ളീനര്‍’ ബെല്‍ അടിക്കുകയായിരുന്നു. ഗ്രാമീണറൂട്ടുകളിലെ വാഹനങ്ങളില്‍ യാതൊരുവിധ പരിശോധനയും നടക്കുന്നില്ളെന്നതിനാലാണ് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ക്ളീനര്‍മാരായി ചുമതലപ്പെടുത്തുന്നത്. ബസ് ഉടമക്കാണെങ്കില്‍ രണ്ട് തൊഴിലാളികളുടെ കൂലിയും ബത്തയും നല്‍കിയാല്‍മതി. എന്നാല്‍, ക്ളീനര്‍മാരുടെ ഒഴിവുകള്‍ വിദ്യാര്‍ഥികളെകൊണ്ട് നികത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനുമുമ്പ് ട്യൂഷന്‍ സെന്‍ററുകളിലെ വിദ്യാര്‍ഥികളെയായിരുന്നു ഉപയോഗപ്പെടുത്തിയത്. ഇത്തരം ബസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.