ഉന്നതതല യോഗത്തില്‍ കെ.ടി.ഡി.എഫ്.സിക്ക് വിമര്‍ശം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കൈമാറ്റം സംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കെ.ടി.ഡി.എഫ്.സിക്ക് രൂക്ഷവിമര്‍ശം. ടെര്‍മിനല്‍ യാഥാസമയം പണി പൂര്‍ത്തീകരിച്ച് കൈമാറാനുണ്ടായ കാലതാമസമാണ് കെ.എസ്.ആര്‍.ടി.സിക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനും ജനങ്ങള്‍ക്ക് ദുരിതത്തിനും ഇടയാക്കിയതെന്ന് ജനപ്രതിനിധികളും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. 2009ല്‍ തറക്കല്ലിട്ട കെട്ടിടത്തിന്‍െറ പ്രവൃത്തി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍, ഏഴ് വര്‍ഷം പിന്നിടുമ്പോഴും പണി തീര്‍ന്നിട്ടില്ല. ജനങ്ങളുടെയും ജീവനക്കാരുടെയും ദുരിതം പരിഗണിച്ചാണ് 2015 ജൂണില്‍ കെട്ടിടം ബസ് സര്‍വിസുകള്‍ക്ക് മാത്രമായി തുറന്നുകൊടുത്തത്. ഷോപ്പിങ് സെന്‍റര്‍ ടെന്‍ഡര്‍ പൂര്‍ത്തിയാവാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് നേരത്തെ കിട്ടിയിരുന്ന വരുമാനം നിലച്ചതിന് പുറമെ, പാവങ്ങാട്ടേക്ക് അധിക സര്‍വിസ് നടത്തേണ്ടി വരുന്നതിനാല്‍ നഷ്ടവും ഉണ്ടാവുന്നു. ദിനേന ടെര്‍മിനലില്‍ എത്തുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. കെട്ടിടത്തിന് നമ്പര്‍ ലഭ്യമാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഷോപ്പിങ് സെന്‍ററിന്‍െറ ടെന്‍ഡര്‍ ഒരു ഗ്രൂപ്പിന് നല്‍കിയ ശേഷമാണ് ഈ പ്രശ്നം ശ്രദ്ധിച്ചതുതന്നെ. ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാലാണ് നമ്പര്‍ കിട്ടാത്തത്. ഇതിനുള്ള അപേക്ഷ നല്‍കിയതുപോലും ഉന്നതതല യോഗം വിളിച്ച ശേഷം മാത്രമാണ്. ഇപ്പോള്‍ ഇതനുസരിച്ചുള്ള പ്രവൃത്തികള്‍ നടക്കുന്നേയുള്ളൂ. ഇതിന് പുറമെ, ടെന്‍ഡര്‍ സംബന്ധിച്ച കേസിന്‍െറ സാങ്കേതികതകള്‍ മറികടക്കുകയും വേണം. കെട്ടിടം കൈമാറാനുള്ള സാങ്കേതിക തടസ്സങ്ങള്‍ എല്ലാം നീക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കെ.ടി.ഡി.എഫ്.സി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുശേഷം മാത്രമേ ഓഫിസുകള്‍ മാറ്റുന്നത് അടക്കമുളള കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയൂ. ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുസരിച്ചുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ഒരാഴ്ചക്കകം പൂര്‍ത്തിയാവുമെന്നും കെ.ടി.ഡി.എഫ്.സി അധികൃതര്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നമ്പര്‍ നല്‍കാന്‍ കാലതാമസമുണ്ടാകില്ളെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും അറിയിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.