അനധികൃത എം സാന്‍ഡ് യൂനിറ്റുകള്‍ വ്യാപകം; നടപടിക്ക് മടിച്ച് അധികൃതര്‍

മാവൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത എം സാന്‍ഡ് യൂനിറ്റുകള്‍ വ്യാപകമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മടി. നീര്‍ത്തടങ്ങളിലേക്ക് മാലിന്യം തള്ളിയും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചും നിര്‍ബാധം പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ പെരുകിയിട്ടും ഇവയുടെ കൃത്യമായ കണക്കുകള്‍പോലും പഞ്ചായത്തധികൃതരുടെ അടുത്തില്ല. വിവരാവകാശ നിയമപ്രകാരം വിവരം തേടിയപ്പോള്‍ പഞ്ചായത്ത് പരിധിയില്‍ എത്ര എം സാന്‍ഡ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണക്ക് ഓഫിസിലില്ളെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. ലൈസന്‍സോടെയും അനധികൃതമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും നിര്‍മാണ യൂനിറ്റുകളുടെയും മറ്റും കൃത്യമായ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശമുള്ളപ്പോഴാണിത്. അതേസമയം, തെങ്ങിലക്കടവില്‍ കണ്ണിപറമ്പ് റോഡരികില്‍ അനധികൃതമായി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, ഇവയുടെ ഉടമയാരാണെന്ന് അറിയില്ളെന്നാണ് മറുപടി. ഇവക്കെതിരെ നടപടിയെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നാണ് പറയുന്നത്. ഉടമയാരെന്ന് അറിയാതെ ആര്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന സംശയം ഇതോടെ ഉയരുന്നു. പ്രവര്‍ത്തനം നിര്‍ത്താന്‍ ഹൈകോടതി ഉത്തരവിട്ട യൂനിറ്റാണ് കുറ്റിക്കടവിലേതെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, യൂനിറ്റിനെതിരെ ശക്തമായ നടപടിയൊന്നും എടുത്തിട്ടില്ളെന്ന് മറുപടിയില്‍നിന്ന് വ്യക്തമാകുന്നു. പൊലീസിന് പലതവണ കത്ത് നല്‍കുകയും ഒരുതവണ പൊലീസിന്‍െറ സഹായം തേടുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. എന്നാല്‍, ഈ യൂനിറ്റടക്കം അഞ്ചിലധികം യൂനിറ്റുകള്‍ അനധികൃതമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വസ്തുത. അതേസമയം, ഇവക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിയില്ളെന്ന നിലപാടിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.