പേരാമ്പ്ര: ജീവകാരുണ്യപ്രവര്‍ത്തനത്തിന് പുതുമാതൃക തീര്‍ത്ത പേരാമ്പ്ര വീണ്ടും നിര്‍ധനരായ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒറ്റക്കെട്ടായി ഇറങ്ങുന്നു. പേരാമ്പ്ര-വടകര റൂട്ടിലെ ബസ് ഉടമകളും തൊഴിലാളികളും യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തത്. പൈതോത്ത് നടേമ്മല്‍ സ്വപ്നയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാനാണ് ഈ റൂട്ടിലെ 15 ബസുകള്‍ വെള്ളിയാഴ്ച സര്‍വിസ് നടത്തുക. സ്വപ്നക്ക് വൃക്ക കൈമാറാന്‍ സഹോദരി തയാറാണ്. എന്നാല്‍, ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപ വേണം. ഇമേജ്, ശിവഗംഗ, ശ്രീഗണേഷ്, വിപഞ്ചിക, വിഷ്ണുമായ, ശിവശൈലം, ബത്തുല്‍, ശ്രീശിവം, ഗ്രേസ്, ആരോമല്‍, ഫ്ളവേഴ്സ്, ബ്ളോസം, തില്ലാന, ആല്‍ബിന്‍, ശ്രീദുര്‍ഗ, കൈരളി, പ്രാര്‍ഥന, ലോര്‍ഡ് ശിവ, കബനി എന്നീ ബസുകളാണ് 15ന് ജീവകാരുണ്യ സര്‍വിസ് നടത്തുന്നത്. പേരാമ്പ്ര-ചാനിയംകടവ് റൂട്ടില്‍ സമാന്തര സര്‍വിസ് നടത്തുന്ന ടാക്സികള്‍ ട്രിപ് നിര്‍ത്തിവെക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു. കമ്മിറ്റി പേരാമ്പ്ര എസ്.ബി.ടി ശാഖയില്‍ 67327011062 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് (ഐ.എഫ്.സി കോഡ്: SBTRO000815). നേരത്തേ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന 15 ബസുകള്‍ പേരാമ്പ്രയിലെ ഒരു വിദ്യാര്‍ഥിനിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഒരു ദിവസംകൊണ്ട് എട്ടു ലക്ഷം രൂപയാണ് സമാഹരിച്ചുനല്‍കിയത്. യാത്രക്കാരും നാട്ടുകാരും ഓട്ടോ-ടാക്സി തൊഴിലാളികളും ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചികിത്സാനിധിയിലേക്ക് പണമൊഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.