കൊടുവള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം: കരാറുകാര്‍ക്ക് അലംഭാവമെന്ന് എം.എല്‍.എ

കൊടുവള്ളി: നിയോജകമണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തികള്‍ നടത്തുന്നതെന്ന് വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കുറ്റപ്പെടുത്തി. തറോല്‍, പുതിയോട് ആര്‍.എ.പി.ഡി.ആര്‍.പി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ വൈദ്യുതിമന്ത്രിക്കും നിവേദനം നല്‍കി. വൈദ്യുതിലൈനുകള്‍ ദീര്‍ഘിപ്പിക്കല്‍, മാറ്റിസ്ഥാപിക്കല്‍, 41 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടന്നുവരുന്നത്. എന്നാല്‍, പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ ജോലി പൂര്‍ത്തീകരിക്കുന്നതില്‍ അലംഭാവം പുലര്‍ത്തുകയാണെന്നാണ് എം.എല്‍.എയുടെ പരിഭവം. തറോല്‍, പുതിയോട്, വാവാട്, ഇരുമോത്ത്, കപ്പലാംകുഴി, കെടേകുന്ന്, പെരിയാംതോട്, ആനപ്പാറ, കുടപ്പുറം, കാക്കേരി, കുറ്റ്യേങ്ങുവയല്‍, കണ്ണിപ്പൊയില്‍, പട്ടിണിക്കര-കോട്ടക്കല്‍, കാഞ്ഞിരോട്ടുപാറ, വല്ലിപറമ്പ്, സഹകരണമുക്ക്, മണ്ണില്‍ക്കടവ്, ഈസ്റ്റ് കിഴക്കോത്ത്, പരപ്പാറ, കാവിലുമ്മാരം, കിളച്ചാര്‍വീട്, നടമ്മല്‍കടവ്, പറക്കുന്ന്, ചോലക്കര, കണ്ണാടിപ്പൊയില്‍, വള്ളുമ്പ്രാപ്രം, മുന്നാംതോട്, അവേലം മുണ്ടോട്ടുകണ്ടി, പരപ്പന്‍പൊയില്‍ കതിരോട്, താമരശ്ശേരി ടൗണ്‍, കാരാടി പുതിയ ബസ്സ്റ്റാന്‍ഡ്, പാവുംപൊയില്‍, പന്നിയംപള്ളി, കോട്ടക്കല്‍താഴം, വെള്ളാരംകണ്ടി, മുണ്ടുപാലം, കൊടോളി, ആശാരികുന്ന്, വാലിയോരി, പരപ്പാറ, പുതിയോത്ത് കോളനി, ചാത്തനാറമ്പ്, കരിയാട്ടുമല, എരഞ്ഞിക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്. ട്രാന്‍സ്ഫോര്‍മറുകള്‍ എത്രയുംവേഗം ചാര്‍ജ് ചെയ്ത് ഗ്രാമപ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് എം.എല്‍.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉറപ്പുനല്‍കിയതായി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.