തിരിച്ചയച്ച നാലുകോടിയുടെ പ്രവൃത്തിക്ക് ഏപ്രില്‍ ഒന്നിന് സാങ്കേതികാനുമതി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം ബോധപൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നതിന് മറ്റൊരു തെളിവുകൂടി. റോഡ് വികസനത്തിനായി സര്‍ക്കാര്‍ഭൂമി വിട്ടുനല്‍കിയശേഷം ബാക്കിയുള്ള ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനുള്ള നാലുകോടി തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ ഇതേ പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി ലഭിച്ചിരുന്നതായി വിവരാവകാശരേഖ. സാങ്കേതികാനുമതി ലഭിച്ചില്ളെന്ന കാരണം പറഞ്ഞാണ് മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷാവസാനം തുക ചെലവഴിക്കാതെ തിരിച്ചയക്കുന്നത്. സാങ്കേതികാനുമതി ഏപ്രില്‍ ഒന്നിലേക്ക് വൈകിപ്പിച്ച് റോഡ് വികസനം ബോധപൂര്‍വം അനിശ്ചിതത്വത്തിലാക്കാന്‍ ശ്രമം നടന്നുവെന്നതിന്‍െറ തെളിവാണിത്. ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവേളയില്‍ സര്‍ക്കാര്‍ഭൂമി മതില്‍ കെട്ടാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയെ ഏല്‍പിച്ചതായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയിരുന്നത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടില്ളെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ടെന്‍ഡര്‍ ചെയ്യുമെന്നുമാണ് പി.ഡബ്ള്യൂ.ഡി റോഡ്സ് ഡിവിഷന്‍ അധികൃതര്‍ വിവരാവകാശരേഖയില്‍ പറയുന്നത്. പ്രവൃത്തി എന്നു തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും വ്യക്തമാക്കുന്നു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായ രാരിച്ചന്‍ റോഡ് വേലായുധ നിവാസില്‍ കെ.വി. സുനില്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ മറുപടിയുള്ളത്. ഊരാളുങ്കലിന് പീസ് വര്‍ക്കായി കരാര്‍ നല്‍കിയെന്നും ടെന്‍ഡര്‍ പ്രശ്നമാവില്ളെന്നും മന്ത്രിമാരും പൊതുമരാമത്ത് സെക്രട്ടറിയും അന്ന് വ്യക്തമാക്കിയിട്ടും ടെന്‍ഡര്‍ ചെയ്തിട്ടില്ളെന്നാണ് പി.ഡബ്ള്യൂ.ഡിയുടെ വിശദീകരണം. സര്‍ക്കാര്‍ പറയുന്നതൊന്നും നടപടി മറ്റൊന്നുമാകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സാങ്കേതികാനുമതി ലഭിക്കുന്നത് മനപ്പൂര്‍വം വൈകിപ്പിച്ച് പദ്ധതിയുടെ പ്രവൃത്തി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. ഇതുകൂടാതെ വിജ്ഞാപനത്തില്‍ വിട്ടുപോയ സര്‍വേ നമ്പറില്‍പെട്ട ഭൂമി ഭൂവുടമകളില്‍നിന്ന് നേരിട്ടുവാങ്ങുന്നതിനുള്ള അനുമതിക്കായി 2015 ഏപ്രില്‍ 22ന് സര്‍ക്കാറിലേക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ളെന്നുമാണ് വിട്ടുപോയ സ്ഥലത്തേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി ജില്ലാ ഭരണകൂടം നല്‍കുന്നത്. മലാപ്പറമ്പിലെ കച്ചവടക്കാരുടെ പുനരധിവാസ പദ്ധതി അനുവദിക്കുന്നതിനുള്ള ശിപാര്‍ശ 2015 ജൂണില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും 2016ല്‍ ഓര്‍മക്കുറിപ്പും അര്‍ധ ഒൗദ്യോഗിക കത്തുകളും സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇതിനുള്ള ഉത്തരവ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ളെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. സാങ്കേതികാനുമതി കിട്ടിയില്ളെന്നുപറഞ്ഞ് നാലുകോടി തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ സാങ്കേതികാനുമതിയിറങ്ങിയതും അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.