വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ലോ ഫ്ളോര്‍ എ.സി ബസ് സര്‍വിസിന് നീക്കം

കോഴിക്കോട്: നഗരത്തിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ എന്തുണ്ട് എന്ന ചോദ്യത്തിന് ആദ്യ മറുപടി കോഴിക്കോട് കടപ്പുറം എന്നായിരിക്കും. കാരണം, നഗരത്തില്‍ ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമായി ബീച്ച് മാത്രമാണ് ഉള്ളത്. കാപ്പാടേക്കോ ബേപ്പൂര്‍ക്കോ പോകണമെങ്കില്‍ ഓട്ടോറിക്ഷയോ തിരക്കുപിടിച്ച സിറ്റി ബസ് സര്‍വിസുകളെയോ ആശ്രയിക്കണം. നഗരത്തിനു ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ലോ ഫ്ളോര്‍ എ.സി ബസുകള്‍ സര്‍വിസ് തുടങ്ങണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്തരമൊരു പദ്ധതി വന്നാല്‍ അതിന് പിന്തുണ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരും തയാറാണ്. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഇതിനായി തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ എ.സിയുടെ തണുപ്പില്‍ കോഴിക്കോടിന്‍െറ സൗന്ദര്യം ആസ്വദിക്കാം. കെ.യു.ആര്‍.ടി.സിയുടെ കീഴിലുള്ള ലോ ഫ്ളോര്‍ ബസുകളുടെ സര്‍വിസുകള്‍ ഇപ്പോള്‍ മിക്കതും ലാഭകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള അഞ്ചു സര്‍വിസുകളാണ് ഏറ്റവും ലാഭകരമായി ഓടുന്നത്. കൂടാതെ കല്‍പറ്റയില്‍നിന്നും കണ്ണൂരില്‍നിന്നുമെല്ലാം ദീര്‍ഘദൂര സര്‍വിസുകള്‍ കോഴിക്കോട്ടേക്ക് ഉണ്ട്. എന്നാല്‍, നഗരത്തിലത്തെിയാല്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് സിറ്റി ബസുകളെയോ ഓട്ടോ റിക്ഷകളെയോ ആശ്രയിക്കണം. ഇതിനൊരു മാറ്റമായാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍തന്നെ നഗര സര്‍വിസുകളെന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്. നിലവില്‍ കോതിപാലത്തിലേക്ക് ലോ ഫ്ളോര്‍ ബസ് സര്‍വിസുണ്ട്. ജില്ലാ കോടതിവഴിയുള്ള പുതിയ സര്‍വിസും ലാഭകരമാണ്. ഇത്തരത്തില്‍ ബീച്ച്, സരോവരം ബയോപാര്‍ക്ക്, കുറ്റിച്ചിറ എന്നിവക്കുപുറമെ തീരദേശ മേഖലയിലൂടെ സര്‍വിസ് നടത്താം. പുരാതനമായ സ്ഥലങ്ങളും പള്ളികളും ക്ഷേത്രങ്ങളും ബന്ധപ്പെടുത്തിയുള്ള സര്‍വിസ് വിനോദസഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. കാപ്പാട്, ബേപ്പൂര്‍, കടലുണ്ടി, തിക്കോടി, പയ്യോളി, കക്കയം, തുഷാരഗിരി, പെരുവണ്ണാമുഴി, കുറ്റ്യാടി തുടങ്ങി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇത്തരത്തില്‍ സര്‍വിസുകള്‍ ആരംഭിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പദ്ധതി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ സംബന്ധിച്ച് നല്ലതാണെന്നും ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളും തീരുമാനവും ജില്ലാ ഭരണകൂടത്തിന്‍െറയും ഡി.ടി.പി.സിയുടെയും ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.