ഷിബിന്‍ വധം: അന്വേഷണ ഉദ്യോഗസ്ഥന്‍െറ വിസ്താരം 15ന് തുടങ്ങും

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍െറ സാക്ഷിവിസ്താരം 15ന് തുടങ്ങും. കേസ് അന്വേഷിച്ച കുറ്റ്യാടി സി.ഐ ദിനേഷ് കോറോത്തിനെ 15, 16 തീയതികളില്‍ വിസ്തരിക്കാനാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍െറ തീരുമാനം. പ്രതികള്‍ കര്‍ണാടകയില്‍ ഒളിവില്‍ താമസിച്ചെന്ന് പറയപ്പെടുന്ന ലോഡ്ജിന്‍െറ ഉടമയെയും തൊഴിലാളിയെയും ചൊവ്വാഴ്ച വിസ്തരിച്ചു. നഞ്ചന്‍കോട് കപില ലോഡ്ജ് ഉടമ ലോഗേഷിനെയും തൊഴിലാളി സിദ്ധരാജിനെയുമാണ് വിസ്തരിച്ചത്. ലോഗേഷ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയപ്പോള്‍ സിദ്ധരാജ് കൂറുമാറി. പൊലീസില്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായി പറഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍െറ ആവശ്യപ്രകാരമാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മായില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20) എന്നിവര്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് പൊലീസ് കേസ്. പ്രതികളുടെയും പരിക്കേറ്റവരുടെയും വസ്ത്രം പരിശോധിച്ച കോഴിക്കോട് ഫോറന്‍സിക് ലാബിലെ സയന്‍റിഫിക് ഓഫിസര്‍ തങ്കമണിയെയും വിസ്തരിച്ചു. ഇവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച കേസിലെ മൂന്നാംപ്രതി താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലമിന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജി കോടതി ചൊവ്വാഴ്ച പരിഗ ണിച്ചു. പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ തങ്ങിയ പ്രതിയെ അടിപിടിക്കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ അപേക്ഷ. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ. ഡി. അരുണ്‍ബോസ്, പ്രതിഭാഗത്തിനുവേണ്ടി അബ്ദുല്‍ ലത്തീഫ്, മുസ്തഫ കുന്നുമ്മല്‍, സി.എന്‍. അബ്ദുല്‍ നാസര്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.