ബൈക്കില്‍ പൈപ്പു ബോംബ് വെച്ച സംഭവം : തുമ്പൊന്നും ലഭിച്ചില്ല; അന്വേഷണം തുടരുന്നു

കുറ്റ്യാടി: വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ പൈപ്പ് ബോംബ് ഘടിപ്പിച്ച സംഭവത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി കുറ്റ്യാടി എസ്.ഐ എ. സായൂജ്കുമാര്‍ അറിയിച്ചു. കായക്കൊടി ചങ്ങരംകുളം കാവില്‍ കുഞ്ഞമ്മദിന്‍െറ കൊയമ്പറ്റങ്കണ്ടി വീട്ടില്‍ മകന്‍ സവാദിന്‍െറ ബൈക്കിലാണ് ഞായറാഴ്ച കാലത്ത് പി.വി.സി പൈപ്പില്‍ നിര്‍മിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടത്തെിയത്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ബൈക്ക് വീട്ടില്‍ നിര്‍ത്തിയിട്ടത്. ഇവരുടെ വീടിനു മുന്നില്‍ ഞായറാഴ്ച കാലത്ത് കണ്ടത്തെിയ അപരിചിതനെ കുറിച്ചും പ്രദേശത്ത് ബോംബ് കേസുകളില്‍ പ്രതിയായ ആളുകളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മുമ്പ് സമീപപ്രദേശത്തെ വീട്ടില്‍ നിര്‍മാണത്തിനിടെ പൈപ്പു ബോംബ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു. ഞായറാഴ്ച കാലത്ത് റോഡില്‍നിന്ന് സവാദിന്‍െറ വീട്ടിലേക്ക് നോക്കിനിന്ന യുവാവിന്‍െറ പെരുമാറ്റത്തില്‍ പന്തികേട് തോന്നുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഗ്വാദവും നടന്നിരുന്നത്രെ. ഇത് കഴിഞ്ഞ് സവാദ് മൂരിപ്പാലത്തിനടുത്ത വീട്ടില്‍നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയതാണ്. ഇതിനിടെ ഓട്ടത്തിന് തടസ്സം നേരിട്ടു. ടയറിനും ചെയിന്‍ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്ഫോടക വസ്തു റോഡില്‍ വീഴുകയായിരുന്നത്രെ. പൈപ്പിന്‍െറ ഒരു ഭാഗത്തെ അടപ്പ് ഊരിത്തെറിച്ച് മെറ്റല്‍ചീളുകള്‍ റോഡില്‍ വീണനിലയിലാണ് ബോംബ് കണ്ടത്തെിയത്. നാദാപുരത്തുനിന്നത്തെിയ ബോംബ് സ്ക്വാഡ് ഇത് നിര്‍വീര്യമാക്കുകയായിരുന്നു. ഡിഗ്രി വിദ്യാര്‍ഥിയാണ് സവാദ്. പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.