കുറ്റിച്ചിറയില്‍ വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റ്

കോഴിക്കോട്: അതിഥിസ്ഥാനാര്‍ഥികളായ രണ്ട് വനിതകള്‍ മാറ്റുരക്കുന്ന കുറ്റിച്ചിറ വാര്‍ഡില്‍ വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റാണ് ഇത്തവണ. യു.ഡി.എഫ് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ എതിര്‍പക്ഷത്ത് വ്യത്യസ്ത പാര്‍ട്ടികളും ലീഗ് വിമതരും അണിനിരക്കുന്ന ജനകീയമുന്നണിയാണ് രംഗത്തുള്ളത്. വനിതകള്‍ക്ക് നറുക്ക് വീണ വാര്‍ഡില്‍ എസ്.സി സംവരണം കൂടിയായതോടെ പുറത്തുനിന്ന് സ്ഥാനാര്‍ഥികളെയിറക്കിയിരിക്കയാണ് യു.ഡി.എഫും എതിരാളികളും. ഇടതുപക്ഷം ചിത്രത്തിലില്ല. അതേസമയം, ഇടതുപക്ഷത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും അടുത്തിടെ മുസ്ലീംലീഗില്‍നിന്ന് പുറത്തുവന്ന വിമതവിഭാഗവും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണക്കുന്ന ശാന്ത വലിയപറമ്പിലാണ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി ശ്രീകലയെ നേരിടുന്നത്. യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയെന്ന് അവകാശപ്പെടുന്ന വാര്‍ഡാണെങ്കിലും 2005-ല്‍ കുറ്റിച്ചിറ ചരിത്രം തിരുത്തിയെഴുതിയിരുന്നു. ഇടതുപക്ഷ മുന്നണിസ്ഥാനാര്‍ഥി എന്‍.സി.പിയിലെ ശോഭന തട്ടാരിയാണ് അന്ന് നേരിയ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചത്. അന്നും നറുക്കെടുപ്പില്‍ വനിത, എസ്.സി സംവരണ വാര്‍ഡ് ആയിരുന്നു കുറ്റിച്ചിറ. ഡി.ഐ.സി സ്വാധീനം അലയടിച്ച അന്നത്തെ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറയിലും മാറ്റത്തിന്‍െറ കാറ്റ് വീശി. പക്ഷേ, അന്നത്തെ രാഷ്ട്രീയകാലാവസ്ഥയല്ല ഇന്ന് കുറ്റിച്ചിറയില്‍. അടിസ്ഥാനസൗകര്യവികസനം വലിയ ചര്‍ച്ചയാവുകയും മുസ്ലിംലീഗില്‍നിന്ന് ഒരുവിഭാഗം പുറത്തുവന്ന് ലീഗിന്‍െറ ജനപ്രതിനിധികള്‍ കുറ്റിച്ചിറയെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് വന്നപ്പോഴേക്കും ലീഗ് വേണ്ടെതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും വികസനം ഇപ്പോഴും അവിടെ ചര്‍ച്ചാവിഷയമാണ്. ലീഗ് വിമതരെ പരമാവധി മുന്നില്‍ നിര്‍ത്തിയാണ് ഇടതുനീക്കങ്ങള്‍. പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു. ചാപ്പയില്‍, കരിമാടത്തോപ്പ് എസ്.സികോളനി എന്നിവിടങ്ങളിലെ വികസനപിന്നാക്കാവസ്ഥ, കുറ്റിച്ചിറയിലെ ഓവുചാല്‍പ്രശ്നം, കുടിവെള്ളം എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. അതേസമയം മന്ത്രി മുനീറിന്‍െറ പ്രധാനതട്ടകമെന്ന നിലയില്‍ കുറ്റിച്ചിറക്ക് അടുത്ത കാലത്ത് കിട്ടിയ പരിഗണന ജനങ്ങളില്‍ മതിപ്പുണ്ടാക്കി എന്ന ആത്മവിശ്വാസത്തിലാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, കുറ്റിച്ചിറയിലെ വോട്ടര്‍മാര്‍ പുറത്തുപറയാത്ത ചില അപ്രിയസത്യങ്ങളുണ്ട്. അടിക്കടി ഈ വാര്‍ഡ് സ്ത്രീസംവരണമാവുന്നതും അതും എസ്.സി സംവരണമാവുന്നതും ഈ മേഖലയിലെ വോട്ടര്‍മാര്‍ക്ക് അത്ര ഉള്‍ക്കൊള്ളാനാവുന്നില്ല. 2005-ലെ തെരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലൊതുങ്ങി ഇവിടുത്തെ പോളിങ് എന്നത് ശ്രദ്ധേയമായിരുന്നു. 70 ശതമാനത്തിന് മുകളിലാണ് സാധാരണ ഇവിടുത്തെ പോളിങ്. അത് മറി കടക്കാന്‍ ഇരുമുന്നണികളും ഇത്തവണ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവിടുത്തെ പൈതൃകത്തെരുവ് സജീവമായി. വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ഒരുമിച്ചു കഴിയുന്ന തറവാടകങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. വി.ടി.ബല്‍റാമടക്കമുള്ള നേതാക്കള്‍ ഇവിടെ വന്നുപോയി. കെ.ടി.ജലീല്‍ ജനകീയമുന്നണിയുടെ പ്രചാരണം കൊഴുപ്പിക്കാനത്തെുന്നുണ്ട്. 900ത്തിനടുത്ത് വീടുകളുണ്ട് വാര്‍ഡില്‍. 5767 വോട്ടര്‍മാരുണ്ട്.1683 വോട്ട് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയത്. അത് മറിച്ചിടാന്‍ പാകത്തിലാണ് ജനകീയമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.