പന്നിയങ്കരയിലെ സി.പി.ഐ-സി.പി.എം തര്‍ക്കത്തിന് പരിഹാരമായില്ല

കോഴിക്കോട്: കോര്‍പറേഷനില്‍ സി.പി.ഐക്ക് നല്‍കിയ പന്നിയങ്കര വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക നല്‍കിയതിനെച്ചൊല്ലി എല്‍.ഡി.എഫില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരമായില്ല. വ്യാഴാഴ്ച രാവിലെ ഇരുപാര്‍ട്ടികളുടെയും ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് ചര്‍ച്ച നടന്നെങ്കിലും വാര്‍ഡ് തലത്തില്‍ക്കൂടി ചര്‍ച്ചചെയ്ത് വൈകീട്ടോടെ രമ്യമായി പരിഹരിക്കാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു. എന്നാല്‍, രാത്രി വൈകിയും അന്തിമ തീരുമാനത്തിലത്തൊനായില്ല. പന്നിയങ്കര വാര്‍ഡ് മുന്നണി ചര്‍ച്ചയില്‍ സി.പി.ഐക്ക് അനുവദിച്ചതായതിനാല്‍ അവരുടെ അവകാശവാദം ന്യായമാണെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എം നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍, തങ്ങളുടെ പ്രാദേശിക ഘടകത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചതായതിനാല്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നതിനുമുമ്പ് അവിടെക്കൂടി റിപ്പോര്‍ട്ട് ചെയ്തശേഷമേ അന്തിമ തീരുമാനമെടുക്കാനാവൂയെന്ന് സി.പി.എം നേതാക്കള്‍ അഭിപ്രായപ്പെട്ടതനുസരിച്ച് യോഗം പിരിയുകയായിരുന്നു. കെ. ശില്‍പയെയാണ് പന്നിയങ്കര വാര്‍ഡിലേക്ക് സി.പി.ഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. എന്നാല്‍, അവസാനദിവസം സി.പി.എമ്മിനുവേണ്ടി ഇവിടെ മുന്‍ കൗണ്‍സിലര്‍കൂടിയായ സീനത്ത് പത്രിക സമര്‍പ്പിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. സി.പി.ഐ സ്ഥാനാര്‍ഥി സുപരിചിതയല്ളെന്ന ന്യായം പറഞ്ഞാണ് സി.പി.എം സ്വന്തംനിലക്ക് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഇതിനെതിരെ സി.പി.ഐ ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.