സുരക്ഷാസംവിധാനങ്ങള്‍ ഇല്ല; ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

കുറ്റ്യാടി: വയനാട് റോഡില്‍ പക്രന്തളം ചുരത്തില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളോ ആവശ്യത്തിന് വീതിയോ ഇല്ലാത്ത ഇവിടെ തലനാരിഴക്കാണ് ദുരന്തങ്ങള്‍ ഒഴിവാകുന്നത്. താമരശ്ശേരി ചുരം അറ്റകുറ്റപ്പണി കാരണം ചരക്ക് വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിട്ടതോടെ തുടര്‍ച്ചയായി നാല് അപകടങ്ങളാണുണ്ടായത്. ഇതില്‍ സ്പിരിറ്റ് ലോറി മറിഞ്ഞപ്പോഴും കാര്‍ കൊക്കയില്‍ വീണപ്പോഴും തലനാരിഴക്കാണ് ദുരന്തങ്ങള്‍ ഒഴിവായത്. കാര്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയതിനാല്‍ നാല് യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍നിന്ന് സിപിരിറ്റ് ചോര്‍ന്നെങ്കിലും ഫയര്‍ഫോഴ്സ് അപകം ഒഴിവാക്കി. മുമ്പ് നിറയെ യാത്രക്കാരുമായി ചുരം ഇറങ്ങുമ്പോള്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. ബസ് മതിലില്‍ ഇടിച്ചുനിര്‍ത്തിയതാണ് രക്ഷയായത്. 10 മുടിപ്പിന്‍ വളവുകളും 17 മറ്റ് വളവുകളുമുള്ള ചുരത്തില്‍ പാര്‍ശ്വഭിത്തികള്‍ പലതും ദുര്‍ബലമാണ്. 600 മീറ്റര്‍ ദൂരമാണ് ചുരത്തിനുള്ളത്. സൂചനാ ബോര്‍ഡുകള്‍ പലതും വാഹനം തട്ടി തകരുകയോ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുകയോ ചെയ്തു. അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും അധികൃതര്‍ കണ്ടഭാവമില്ല. ചിലപ്പോള്‍ കോട മഞ്ഞും പൊടിക്കാറ്റും കാരണം ചുരത്തില്‍ ഒന്നും കാണാത്ത സ്ഥിതി ഉണ്ടാവാറുണ്ട്. തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകുമായിരുന്നു. മുമ്പ് താഴ്ഭാഗത്ത് ചാത്തങ്കോട്ട്നട പട്യാട്ട് പാലത്തിന്‍െറ കൈവരി തകര്‍ത്ത് ഒരു ലോറിയും മറ്റൊരിക്കല്‍ ആംബുലന്‍സും മറിഞ്ഞ് ഏഴുപേര്‍ മരിച്ചതോടെ പാലത്തിന്‍െറ ഒരുഭാഗത്ത് സുരക്ഷാഭിത്തി നിര്‍മിച്ചതല്ലാതെ മറ്റ് സംരക്ഷണ നടപടികളൊന്നുമുണ്ടായില്ല. സുരക്ഷാനടപടികളില്ലാതെ ചുരത്തെ അവഗണിക്കുന്നതുമൂലം വന്‍ ദുരന്തങ്ങളുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാരും യാത്രക്കാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.