വടകര: കഞ്ചാവ് വില്‍പനക്കിടെ മധ്യവയസ്കന്‍ എക്സൈസ് സംഘത്തിന്‍െറ പിടിയില്‍. ടൗണില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്ന പുതുപ്പണം സ്വദേശി താഴെ കൊയിലോത്ത് അഫ്നാസ് മന്‍സിലില്‍ ആഷിക്കാണ് (44) പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്ത് എക്സൈസിന്‍െറ പിടിയിലായത്. വില്‍ക്കുന്നതിനിടെ 108 ഗ്രാം കഞ്ചാവുമായി വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍. ബൈജുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടൗണിലെ വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഇയാളെ ഒരാഴ്ചയായി എക്സൈസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാരനെന്ന വ്യാജേന സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടിയിലായത്. 400 രൂപയുടെ ചെറിയ പൊതികളായാണ് ചില്ലറവില്‍പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ശ്രീധരന്‍, പ്രിവന്‍റിവ് ഓഫിസര്‍ എന്‍.കെ. വിനോദന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സായിദാസ്, എ.കെ. രതീഷ്, സി.പി. നിഷാന്ത്, സോനേഷ്കുമാര്‍, സോമസുന്ദരന്‍, ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.